പള്ളുരുത്തി: ഭക്തിനിറഞ്ഞ അന്തരീക്ഷത്തില്‍ പോലീസ്സ്റ്റേഷനില്‍ പറവഴിപാട് നടന്നു. പള്ളുരുത്തി അഴകിയകാവ് ഭഗവതിക്ഷേത്രത്തിലെ പാട്ടുതാലപ്പൊലിയോടനുബന്ധിച്ച് നടന്നുവരുന്ന പ്രധാന വഴിപാടുകളിലൊന്നാണ് സ്റ്റേഷന്പറ. രാജാവിന്റെ കച്ചേരിയായിരുന്ന സ്ഥലം പിന്നീട് പോലീസ്സ്റ്റേഷനായി പരിണമിക്കുകയായിരുന്നു. കച്ചേരിയില്‍ തുടര്‍ന്നുവരുന്ന സമ്പ്രദായം പോലീസുകാരും മാറ്റം വരുത്തിയില്ല. ആചാരം മുടക്കം കൂടാതെ ഇന്നും തുടര്‍ന്നുവരുന്നു.
രാത്രി 8.30 ഓടെ പള്ളുരുത്തി സിഐ ഓഫീസിന് മുന്നിലായിരുന്നു ആദ്യ പറവഴിപാട്. സിഐ വി.ജി. രവീന്ദ്രനാഥ് ആദ്യപറ നിറച്ചു. പിന്നീട് ട്രാഫിക് സ്റ്റേഷനിലും പള്ളുരുത്തി കസ്ബ സ്റ്റേഷനിലും പറവഴിപാട് നടന്നു. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, അസി. കമ്മീഷണര്‍ ജി. വേണു, എസ്ഐ ഫിറോസ്, സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരും പറവഴിപാട് നടത്തി.
പതിമൂന്നുതരം വിഭവങ്ങളാണ് പറയ്ക്കായി ഒരുക്കിയത്. അരി, നെല്ല്, അവില്, മലര്, മഞ്ഞള്‍, കുരുമുളക്, കല്‍ക്കണ്ടം, കരിമ്പ്, പഴം, ശര്‍ക്കര, എള്ള്, മലര്, ചുക്ക്, ഉണക്കമുന്തിരി തുടങ്ങിയ വിഭവങ്ങള്‍ പറനിറക്കാന്‍ ഉപയോഗിച്ചു.
സ്റ്റേഷന്പറയോടനുബന്ധിച്ച് ക്ഷേത്രത്തിലെ അഹസ്സ് ഇന്നലെ പോലീസ്സ്റ്റേഷന് വകയായിരുന്നു. ക്ഷേത്രപൂജയും അന്നദാനവും എല്ലാം പോലീസ് വക. ദീപാരാധന സമയത്ത് ആയിരത്തിയൊന്ന് കതിനകള്‍ പൊട്ടിച്ചായിരുന്നു നടതുറന്നത്. ഇന്നലെ നടന്ന കലാപരിപാടികളും പോലീസ്വകയായിരുന്നു. ഏറനാട് ഭഗവതിക്ഷേത്രം, ശാസ്താക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം എന്നിവിടങ്ങളിലെ പറയ്ക്കുശേഷമായിരുന്നു സ്റ്റേഷന്പറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: