കൊച്ചി: അച്ഛനും അമ്മയും നഷ്ടപ്പെട്ട് ആരും ആശ്രയം ഇല്ലാതായ മൂന്ന് കൂട്ടികളുടെ സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു. പൂത്തോട്ട കാട്ടിക്കുന്ന് ചെട്ടുപറമ്പില്‍ വീട്ടില്‍ ഷാജി പത്ത് വര്‍ഷം മുമ്പ് മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് മരിച്ചത്. ഇതോടെ മക്കളായ സജീഷ, അഖില്‍, ദേവിക എന്നിവര്‍ക്ക് അമ്മ സന്ധ്യമാത്രമായിരുന്നു ആശ്രയം. മത്സ്യകച്ചവടം നടത്തിയാണ് സന്ധ്യ കുടുംബം പോറ്റിയത്. എന്നാല്‍ കഴിഞ്ഞ മാസം സന്ധ്യ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. വല്ല്യമ്മ മന്ദാകിനിയാണ് ഇവര്‍ക്ക് ഏക ആശ്രയം. രണ്ട് സെന്റ് സ്ഥലത്ത് തകരഷീറ്റുകൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മൂത്തകുട്ടി സജീഷ കൂട്ടുമ്മല്‍ ഗവ.എച്ച്എസ്എസിലെ പ്ലസ് വണ്വിദ്യാര്ത്ഥിയാണ് അഖിലും, ദേവികയും എല്‍പി ക്ലാസുകളില്‍ പഠിക്കുകയാണ്. തണലായ അമ്മയും വിട്ടുപിരിഞ്ഞതോടെ തങ്ങളുടെ ഭാവി എന്താകുമെന്ന് ഓര്‍ത്ത് പകച്ചു നില്ക്കുന്ന ഈ സഹോദരങ്ങളെ സഹായിക്കാന്‍ സേവാഭാരതി മുന്നോട്ടുവന്നു.
മൂന്ന് കൂട്ടികളുടെയും സംരക്ഷണം സേവാഭാരതി ഏറ്റെടുത്തതായി ജില്ലാ സംയോജകന്‍ മണികണ്ഠന് പറഞ്ഞു. ഇവരുടെ വിദ്യാഭ്യാസകാര്യങ്ങളും മറ്റും സേവാഭാരതി നോക്കും. അസറ്റ് ഹോം ഇവര്‍ക്ക് വീട് പണിത് നല്‍കാമെന്നും ഏറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: