കോഴിക്കോട്: സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മൂന്ന് മെഡലുകളും മലയാളികള്‍ക്ക്. ദല്‍ഹിക്ക് വേണ്ടി ഇറങ്ങിയ മലയാളി താരം അമോജ് ജേക്കബ് 1:55.97 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന് പൊന്നണിഞ്ഞപ്പോള്‍ കേരളത്തിന്റെ സുഗന്ധകുമാര്‍. സി.വി (1:56.77 സെ.) വെള്ളിയും ബിബിന്‍ ജോര്‍ജ് (1:56.91 സെ.) വെങ്കലവും നേടി. കോട്ടയം ജില്ലയിലെ രാമപുരത്തുകാരനാണ് അമോജ്. നേരത്തെ 5,000 മീറ്ററിലും 1,500 മീറ്ററിലും പൊന്നണിഞ്ഞ ബിബിന്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം ഉറപ്പിച്ചായിരുന്നു ഇന്നലെ ട്രാക്കിലിറങ്ങിയത്.
എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിബിന്റെ മൂന്നാം മെഡലാണിത്. മറ്റു രണ്ടുപേരുടെയും രണ്ടാം മെഡലുകളും. അമോജ് കഴിഞ്ഞ ദിവസം 400 മീറ്ററിലും സുഗന്ധ്കുമാര്‍ 1500 മീറ്ററിലും വെള്ളി നേടിയിരുന്നു. അഞ്ച് ദേശീയ മീറ്റിലെ ആദ്യ സ്വര്‍ണമാണിത്.
ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ പ്രിന്റിങ് പ്രസ് തൊഴിലാളിയായ ജേക്കബ്-മേരി ദമ്പതികളുടെ മകനാണ് അമോജ്. കേരളത്തെ ഒരു പാട് ഇഷ്ടമാണ് ദല്‍ഹി സെന്റ് സേവ്യര്‍ സ്കൂളിലെ ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഈയിനത്തി അബിദ മേരി മാനുവല്‍ സ്വര്‍ണ്ണവും സി. ബബിത വെള്ളിയും കേരളം സ്വന്തമാക്കി. ജൂനിയര്‍ വിഭാഗത്തിലും കേരളം പൊന്നുവാരി. അനുമോള്‍ തമ്പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കെ. സ്നേഹ സ്വര്‍ണ്ണം നേടിയപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളൂടെ വിഭാഗത്തില്‍ മാര്‍ ബേസില്‍ എച്ച്എസ്എസിന്റെ അഭിഷേക് മാത്യുവും പൊന്നണിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: