കോയമ്പത്തൂര്‍: ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്നു പറയുന്നവര്‍ പിന്നാക്കക്കാരനെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അവര്‍ ഇനിയും ജനവിധി അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചായവില്‍പ്പനക്കാരന്റെ മകന് പ്രധാനമന്ത്രിയായത് അവര്‍ക്ക് ദഹിക്കുന്നില്ല, മോദി പറഞ്ഞു.
രാജ്യത്തെ ദരിദ്രകോടികള്‍ക്കു സഹായകമാകുന്ന ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍ രാജ്യസഭയില്‍ തടസപ്പെട്ടുകിടകുകയാണ്. ഇതിനുകാരണക്കാരായവര് പറയുന്ന ദരിദ്രപ്രേമം കപടമാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയെ പേരുപറയാതെ മോദി വിമര്‍ശിച്ചു. കോയമ്പത്തൂരില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിയ്ക്കുന്നതായി ജനസഹസ്രങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി.
ലോക്സഭയില്‍ സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയുന്നു, രാജ്യസഭയിലെത്തുമ്പോള്‍ അവര്‍ മോദിയെ പാഠം പഠിപ്പിക്കാന്‍ അവര്‍ ക്ഷോഭം കാണിക്കുകയാണ്. അവര്‍ ഡോ. അംേബദ്കറെ മറന്നു. രാജ്യത്തെ ജനകോടികള്‍ക്കു വേണ്ടി അദ്ദേഹം ചെയ്തതു മറന്നു. ഈ സര്‍ക്കാരാണ് അംബേദ്ക്കറുടെ മാര്‍ഗ്ഗം പിന്തുടര്ന്ന് പിന്നാക്ക ക്ഷേമം നടത്തുന്നത്. സാധാരണക്കാര്‍ക്ക് നേട്ടം ഉണ്ടാക്കുന്നതിനു തടസമായി നില്ക്കുന്ന നിയമങ്ങള്‍ ഇല്ലാതാക്കണം. ഈ സര്‍ക്കാര്‍ കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ കണ്ടെത്തി റദ്ദാക്കാന്‍ നടപടിയെടുത്തു തുടങ്ങി.
രണ്ടു വര്‍ഷം മുമ്പു നിലനിന്ന അന്തരീക്ഷത്തില്‍നിന്നു വ്യത്യസ്തമാണിപ്പോള്‍ രാജ്യത്തെ സ്ഥിതി. മുമ്പ് ടെലിവിഷന്‍ തുറന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഴിമതി വാര്‍ത്തകള്‍ മാത്രമായിരുന്നു, അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട തൊഴിലാളികള്‍ക്ക് കുടുതല്‍ ബോണസ് കിട്ടണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പക്ഷേ, ആ ബില്‍ രാജ്യസഭയില്‍ തടഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്കു നേട്ടമുണ്ടാക്കുന്ന ബില്‍ രാജ്യസഭയില്‍ തടഞ്ഞുകിടക്കുന്നു. രാജ്യത്തെ ദരിദ്രര്‍ക്കു വിരുദ്ധരായി നില്‍ക്കുന്നത് ഈ തടസം ഉണ്ടാക്കുന്നവരാണ്, മോദി പറഞ്ഞു.
രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്കു നയിക്കാന്‍ ഏകതയും ശാന്തിയും സദ്ഭാവനയും ഉണ്ടാകണമെന്ന് മോദി പറഞ്ഞു. കരിമ്പുകര്‍ഷകര്‍ക്കും ധാന്യക്കൃഷിക്കാര്ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച ഒട്ടേറെ പദ്ധതികള്‍ മോദി വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: