ആറ്റിങ്ങല്‍: പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് നടത്തി. വക്കം മാര്‍ത്താണ്ഡം കുട്ടി സ്മാരകത്തിന് സമീപം വലിയവീട്ടില്‍ സഹോദരങ്ങളായ സതീഷ് (22), സന്തോഷ് (23), വക്കം കുഞ്ചാല്‍വിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന് എന്ന വിനായക് (21), വക്കം അണയില്‍ കുത്തുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍ (22) എന്നിവരെയും കൂട്ടിയാണ് പോലീസ് ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തിയത്.
ജനരോഷം ഭയന്ന് കനത്ത പോലീസ് കാവലിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. പിടിയിലാകാനുള്ള മറ്റ് രണ്ട്പേര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വക്കം തൊപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു ആറ്റിങ്ങല്‍ വക്കം മണനാക്ക് വീട്ടില്‍ ഷബീറിനെ(27) കൊലപ്പെടുത്തിയത്. ഷബീറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മാ മന്ദിരത്തില്‍ ഉണ്ണിക്കൃഷ്ണനും (ബാലു23) ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റിരുന്നു.
ഉണ്ണിക്കൃഷ്ണനെ അടിച്ചുവീഴ്ത്തുന്നതിനിടയില് ഒഷബീര് ഓടി രക്ഷപ്പെടാന്‍ശ്രമിച്ചു. ഇത് കണ്ട സതീഷ് തൊട്ടടുത്ത പെട്ടിക്കടയുടെ തട്ട് താങ്ങിനിറുത്തിയിരുന്ന കാറ്റാടിക്കഴയെടുത്ത് ഷബീറിന്റെ തലയ്ക്ക് അടിച്ചു. റോഡില്‍ വീണ ഷബീറിന്റെ ഇരുകാലുകളും സഹോദരനായ സന്തോഷ് പിടിച്ചുവയ്കുകയും ചവിട്ടിഒടിക്കാന് ശ്രമിക്കുകയും ചെയ്തു. രക്ഷപ്പെടാനാകാതെ റോഡില്‍കിടന്ന ഷബീറിനെ സതീഷ് മൃഗീയമായി മര്‍ദ്ദിച്ചു. ബോധരഹിതനായ ഷബീറിനെ മിനുട്ടുകളോളം അടിച്ചും ചവിട്ടിയും പകതീര്‍ത്തു. മൃതപ്രായരായ ഇരുവരെയും ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന് ഇന്നലെ ആശുപത്രി വിട്ടു. ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തില്‍ കമ്മിഷന് ഏജന്റാണ് മരിച്ച ഷബീര്‍. സക്കീര്‍ ഹുസൈന് പിതാവും നസീമ മാതാവുമാണ്. ഷെമീര്‍, ഷജീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: