കട്ടപ്പന: ഇടുക്കിക്കായി കേന്ദ്രസര്‍ക്കാര്‍ 2008ല്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നീക്കം ബിജെപി നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഇടുക്കിക്ക് വളരെ പ്രതീക്ഷ നല്‍കുന്നതായിരുന്നു പ്രത്യേക പാക്കേജ്. എന്നാല്‍ പാക്കേജ് പ്രഖ്യാപിച്ചതല്ലാതെ കാര്യമായ നടപടികളൊന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 2013ല്‍ പദ്ധതി ലാപ്സാവുകയും ചെയ്തു. 1830 കോടിയുടെ പദ്ധതിയായിരുന്നു ഇത്. ഇതില്‍ കൂടുതല്‍ തുക വകയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏലം കര്‍ഷകര്‍ക്കും വളരെ സങ്കീര്‍ണമായ പ്രശ്നങ്ങളാണുള്ളത്. ഇതും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബിജെപി കേന്ദ്രത്തില്‍ സജീവമായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഒ.രാജഗോപാല്‍ ഇതിനുമാത്രമായി വകുപ്പ് മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. താനും പ്രധാനമന്ത്രിയേയും മന്ത്രിമാരേയും ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇറക്കുമതി നിയന്ത്രണം, സഹായധനം പ്രഖ്യാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം ശരിയല്ല. നിരാഹാരം നടത്തിയതു കൊണ്ടും ഹര്‍ത്താല്‍ ആചരിച്ചതുകൊണ്ടും പരിഹരിക്കാവുന്നതല്ല റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍. കര്‍ഷകരെ ഈ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടവര്‍ തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംരക്ഷകരായി രംഗത്ത് വരുന്നത്. വില സ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ വേണമെന്നാണ് കേന്ദ്രത്തോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സംസ്ഥാനങ്ങള്‍ക്കായി 300 കോടി രൂപ ഇതിനായി കേന്ദ്രം നീക്കിവച്ചിരുന്നു. ഇതിന്റെ മൂന്നിലൊന്ന് പോലും മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് നല്‍കാനായിട്ടില്ല. ഇപ്പോള്‍ 200 കോടി രൂപ കൂടി നല്‍കാമെന്നാണ് പറയുന്നത്. അനുവദിക്കുന്ന തുക ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു. ആദിവാസികളുടെ ഉദ്ദാരണത്തിനും ശാക്തീകരണത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പണം ചെലവഴിക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പല ആദിവാസി കോളനിയിലുള്ളവര്‍ക്കും അവര്‍ക്കായി അനുവദിക്കുന്ന പദ്ധതികളെ കുറിച്ച് അറിവേയില്ല. പദ്ധതിയുടെ ഗുണഫലം കിട്ടിയതിന്റെ അനുഭവവും ഇല്ല – കുമ്മനം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. തൊടുപുഴയില്‍ സ്ത്രീയോട് പോലീസുകാര്‍ അതിക്രമം കാട്ടുന്ന ചിത്രമെടുത്തതിന് ഫോട്ടോഗ്രാഫറെ പീഡിപ്പിച്ചത് അവസാനത്തെ ഉദാഹരണമാണ്. ക്രമസമാധാന നില തകര്‍ച്ച മുതലെടുത്ത് സിപിഎം അരാജക്ത്വം സൃഷ്ടിക്കുകയാണ്. കൊട്ടാരക്കരയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് അംഗത്തെ ആക്രമിച്ചതും കോവളത്ത് നയതന്ത്രജ്ഞന് ടി.പി ശ്രീനിവാസനെ പട്ടപകല്‍ അടിച്ചു വീഴ്ത്തിയതും കോഴിക്കോട് ചിദാനന്ദപുരി സ്വാമികള്‍ക്കെതിരെ അതിക്രമം കാട്ടിയതും കാലടിയില്‍ ആര്‍എസ്എസ് കാര്യാലയം തകര്‍ത്തതുമൊക്കെ ഗൗരവത്തില്‍ കാണുന്നു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അക്രമവും അരാജകത്വവും സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം മുളയിലേ നുള്ളണമെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. സോളാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് സിപിഎമ്മും ടി.പി ചന്ദ്രശേഖരന് വധക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാരും തയാറാകാത്തത് ഇതിന്റെ ഭാഗമായാണ്. രണ്ട് കേസുകളും സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. സോളാര്‍ ഇടപാടില്‍ സംസ്ഥാനാന്തര ബന്ധമുള്ളതായി തെളിഞ്ഞു കഴിഞ്ഞു. ദല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പണമിടപാട് നടത്തിയിട്ടുള്ളതായി തെളിവുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: