കോഴിക്കോട്: മണിക്കൂറുകള്‍ക്ക് മുമ്പേ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിന് ചുറ്റും കാത്തുനിന്ന ആയിരങ്ങള്‍ ആവേശഭരിതരായ നിമിഷം. ഇന്നലെ രാവിലെ 11.53 ഓടെ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിന്റെ ആകാശത്ത് 3 വ്യോമസേനാ വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ രാഷ്ട്ര നായകനെ വരവേറ്റുകൊണ്ട് ആയിരങ്ങള്‍ ജയാരവങ്ങളോടെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
മൈതാനത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി വന്നിറങ്ങിയ ആദ്യ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടായിരുന്നത്. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് പിന്നിലായാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നിന്നിറങ്ങിയത്. മൈതാനത്തിന്റെ വശങ്ങളിലായി ആവേശഭരിതരായി മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നരേന്ദ്രമോദി കൈവീശി. തൊട്ടടുത്തുള്ള ലിറ്റില്‍ ഡാഫോഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ഗ്രൗണ്ടിലൂടെ മതിലിനരികത്തേക്ക് നടന്ന് നരേന്ദ്രമോദി വിദ്യാര്‍ത്ഥികളെ പ്രത്യഭിവാദ്യം ചെയ്തു.
ബിജെപി നേതാക്കളായ വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശന്, കെ. സുരേന്ദ്രന്, അഡ്വ. പി. എസ് ശ്രീധരന്‍പിള്ള, വി.വി. രാജന്, അഡ്വ. കെ. പി. പ്രകാശ് ബാബു, പി. രഘുനാഥ്, ടി.പി. ജയചന്ദ്രന്, പി.ജിജേന്ദ്രന്‍, ടി. ബാലസോമന്‍, കോര്പ്പറേഷന് ബിജെപി കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍, എന്‍. സതീഷ്കുമാര്‍, പൊന്നത്ത് ഷൈമ, നവ്യ ഹരിദാസ്, ജിഷ ഗിരീഷ് എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, എം.കെ. രാഘവന് എം.പി, സിറ്റി കമ്മീഷണര്‍ ഉമ ബെഹ്റ തുടങ്ങിയവരും പ്രധാനമന്ത്രിയ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് കറുത്ത ബുള്ളറ്റ് പ്രൂഫ് കാറില്‍ പ്രധാനമന്ത്രിയും ഗവര്‍ണര്‍ പി. സദാശിവവും മൈതാനത്ത് നിന്ന് പുറപ്പെട്ടു. കനത്ത സുരക്ഷയില്‍ 23 വാഹനങ്ങള്‍ അടങ്ങുന്ന വ്യൂഹമാണ് പ്രധാനമന്ത്രിയെ അനുഗമിച്ചത്.
വന്‍ജനസഞ്ചയമാണ് പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും കനത്ത വെയിലിനെ കൂസാതെ കാത്തുനിന്നത്.
പ്രവൃത്തി ദിനമായിരുന്നിട്ടു കൂടി നരേന്ദ്രമോദിയെ കാണാന്‍ വെസ്റ്റ്ഹില്‍ മൈതാനം മുതല്‍ എരഞ്ഞിപ്പാലം വരെ റോഡില്‍ ഇരുവശവും ആബാലവൃദ്ധം ജനം കാത്തുനിന്നു.
സ്വപ്നനഗരയിലെ ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റ് പരിപാടി മാത്രമായിരുന്നു ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി. പൊതുപരിപാടികള്‍ ഇല്ലാത്തതിന്റെ വിഷമം തീര്‍ത്ത് നഗരപാതയില്‍ പ്രധാനമന്ത്രിയെ ഒരു നോക്കു കണ്ട് ജനക്കൂട്ടം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: