കോഴിക്കോട്: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദിയെ വേദിയിലേക്ക് സ്വീകരിച്ചത് നിറഞ്ഞ കരഘോഷത്തോടെ. ആയുര്‍വേദത്തിന് പ്രതീക്ഷയുടെ പുതിയ ഊര്‍ജ്ജം പകര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സ്വപ്ന നഗരിയിലെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും മടങ്ങിയത്.
വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മോദി നടത്തിയ പ്രസംഗം ആയുര്‍വേദരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ആവേശം പകരുന്നതായി. ആയുര്‍വേദത്തെ ലോകത്തിനു മുമ്പില്‍ പ്രചരിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കരഘോഷത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് സദസ്സ് സ്വീകരിച്ചത്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആയുര്‍വേദം സുരക്ഷിതമാണെന്നു പറഞ്ഞ പ്രധാനമന്ത്രി കേരളം ആയുര്‍വേദത്തിന്റെ ഈറ്റില്ലമാണെന്നും, ആയുര്‍വേദത്തിന് മാത്രമേ സമ്പൂര്‍ണ്ണ ആരോഗ്യത്തെ പ്രദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യാതെ പാവപ്പെട്ടവന് മിതമായ നിരക്കില്‍ ചികിത്സ പ്രാപ്തമാകുന്നു എന്നതാണ് ആയുര്‍വേദത്തിന്റെ പ്രത്യേകത, ഇതാണ് ഭാരതത്തിന് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ളത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സദസ്സിനെ ആവേശത്തിരയിലേറ്റി. സംസ്കൃത ശ്ലോകങ്ങളും അഷ്ടാംഗ ഹൃദയത്തിലെ വരികളും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ സ്ഥിതി വിവരകണക്കുകളും കോര്‍ത്തിണക്കി പ്രധാനമന്ത്രി കാണികളെ കയ്യിലെടുത്തു. യുവതലമുറയിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
നിറഞ്ഞ സദസ്സിനെ കയ്യിലെടുത്ത മോദി, നമുക്ക് അനുകരിക്കാവുന്ന മറ്റു രാജ്യങ്ങള്‍ അവംലംഭിച്ച മാതൃകകള്‍ വിവരിച്ചു. ആയുര്‍വേദം പോലുള്ള പാരമ്പര്യ ചികിത്സാ രീതികളെ പരിപോഷിപ്പിക്കുന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും അതിനുവേണ്ടിയാണ് ആയുഷ് വകുപ്പ് തുടങ്ങിയതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വിഷന്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടനസദസ്സിലേക്ക് പ്രത്യേകം ക്ഷണിതാക്കള്‍ക്കും സെമിനാര്‍ പ്രതിനിധികള്ക്കുമാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. രാവിലെ 10.30 ആകുമ്പോഴേയ്ക്കും സദസ്സ് നിറഞ്ഞിരുന്നു. ഇരിക്കാന്‍ സീറ്റ് ഇല്ലാത്ത അവസ്ഥ വന്നപ്പോള്‍ തൊട്ടടുത്ത ഹാളില്‍ നിന്നുള്ള കസേരകള്‍ സംഘാടകര്‍ പലര്‍ക്കും എത്തിച്ചു നല്‍കുകയായിരുന്നു.
രാവിലെ 11.50 ഓടെ മോദി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വേദിയ്ക്ക് മുകളിലൂടെ പറന്നുപോയി. ഹെലികോപ്റ്റിന്റെ ശബ്ദം കേട്ടതോടെ ഹാളില്‍ കരഘോഷം മുഴങ്ങി. 12.13 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയിലേക്ക് പ്രവേശിച്ചു. സദസ്സ് ഒന്നടങ്കം എണിറ്റു നിന്ന് കരഘോഷം മുഴക്കിയാണ് വേദിയെ എതിരേറ്റത്. തൊട്ടു പിന്നാലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വേദിയിലേക്കെത്തി. കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കും മന്ത്രി വി.എസ്. ശിവകുമാറും ഈ സമയം വേദിയില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് 12.40നാണ് നരേന്ദ്രമോദിയുടെ പ്രസംഗം തുടങ്ങിയത്. 20 മിനിറ്റ് നീണ്ട പ്രസംഗം മുഴുവന്‍ സദസ്സ് ശ്രദ്ധയോടെ കേട്ടിരുന്നു. സദസ്സില്‍ നിന്നുയര്‍ന്ന നീണ്ട കയ്യടികള്‍ മോദിക്കുള്ള പൂര്‍ണ്ണ പിന്തുണയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: