കോഴിക്കോട്: സുരക്ഷാ സംവിധാനങ്ങള്‍ പഴുതടച്ചതാണെന്നവകാശപ്പെടുമ്പോഴും പ്രധാനമന്ത്രി വന്നിറങ്ങിയ നിമിഷം എല്ലാ സംവിധാനങ്ങളും അല്‍പ്പ നേരത്തേക്ക് പാളി.
വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് ഒന്നിന് പുറകെ ഒന്നായി പറന്നിറങ്ങിയപ്പോള്‍ ഉണ്ടായ ശക്തമായ കാറ്റില്‍ ഗേറ്റിലെ താല്‍ക്കാലിക ഷെഡിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നു താഴെ വീണു. റോഡിലും മൈതാനത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മേല്‍ ഷീറ്റുകള്‍ പതിക്കാത്തത് കൊണ്ട് അപകടം ഒഴിവായി. ശക്തമായ കാറ്റില്‍ പറന്നുയര്‍ന്ന പൊടിപടലം മൂലം സുരക്ഷ സൈനികര്‍ക്ക് അല്പ്പനേരത്തേക്ക് കണ്ണുതുറക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഷീറ്റുകളും പന്തല്‍ തുണികളും നടുറോഡിലാണ് വന്ന് പതിച്ചത്.
എഡിജിപി മാരായ ഹേമചന്ദ്രന്, നിതിന്‍ അഗര്‍വാള്‍, ഐജി എം.ആര്. അജിത്കുമാര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്കുവേണ്ടി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയത്. ഐജി. ബല്‍റാം കുമാര്‍ ഉപാദ്ധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ ഉമാ ബെഹ്റ, എന്നിവരുടെ നേതൃത്വത്തില്‍ ആറ് എസ് പിമാരടങ്ങുന്ന സംഘം സുരക്ഷക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: