മോദി മോദി മോദി; സിഡി സിഡി സിഡി… വേലായുധന് കത്തിക്കയറുമ്പോള്‍ ജനം ആര്‍ത്ത് വിളിക്കുന്നു. വിമോചനയാത്രയില്‍ അരമണിക്കൂറാണ് ജന നായകന് കുമ്മനം രാജശേഖരന് പ്രസംഗിക്കുന്നത്. വിമോചന യാത്രാ വിഷയങ്ങള്‍ വിശദീകരിച്ചും രാഷ്ട്രീയ പ്രശ്നങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിച്ചും കുമ്മനം പ്രസംഗിക്കുമ്പോള്‍ സദസ് സശ്രദ്ധം നിശബ്ദമായി അത് ശ്രവിക്കും.
കുമ്മനം വേദിയിലെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ സദസിനെ പിടിച്ചിരുത്തുന്നത് ജാഥയിലെ സ്ഥിരാംഗങ്ങളായ സംസ്ഥാന നേതാക്കളാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ പി.എന്‍ വേലായുധന്, കെ.പി ശ്രീശന്, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന് എന്നിവരാണ് സമകാലീന രാഷ്ട്രീയം പറഞ്ഞ് കത്തിക്കയറുന്നത്. ഇക്കൂട്ടത്തില്‍ കൈയ്യടി ഏറെ വാങ്ങുന്നത് പി.എന്‍ വേലായുധനും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി കഥകളും സരസമായ ഭാഷയില്‍ വിവരിച്ച് വേലായുധന് കത്തിക്കയറും. ലോകരാജ്യങ്ങളിലെ മുഴുവന്‍ ജനങ്ങളും മോദിക്കായി കാത്തിരിക്കുകയും, മോദി വരുമ്പോള്‍ മോദി…മോദി…മോദി എന്ന് ആരവം മുഴക്കുന്നതും കേള്‍ക്കാം. എന്നാല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കടന്നുപോകുമ്പോള്‍ ഇവിടത്തെ ജനങ്ങള്‍ സിഡി…സിഡി…സിഡി എന്നാണ് ആര്‍പ്പ് വിളിക്കുന്നത്. വേലായുധന് ഇത് പറയുമ്പോള്‍ ജനം ഒറ്റക്കെട്ടായി കൈയടിക്കും.
രാഷ്ട്രീയ വിഷയങ്ങള്‍ ഒരോന്നായി ജനമനസുകളിലേക്ക് വേലായുധന് കുത്തിനിറയ്ക്കുമ്പോഴേയ്ക്കും കുമ്മനം എത്തും. സദസിനെ മുഴുവന്‍ അത്യുച്ചത്തില്‍ വന്ദേമാതരം കേള്‍പ്പിച്ച് കൊണ്ടാവും പ്രസംഗം നിര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: