ചെറുതോണി: തൊടുപുഴയില്‍ ന്യൂസ് ഫോട്ടോ ഗ്രാഫറെ കൈയ്യേറ്റം ചെയ്ത സംഭവത്തിലെ യുവതിയെ പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി രാജപുരം പോസ്റ്റോഫീസിലെ ജീവനക്കാരിയും മങ്കുവ പറമ്പില്‍ ജോസഫിന്റെ മകളുമായ ബിന്ദു(38) ആണ് ചികിത്സയിലുള്ളത്. ആറുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം നാടായ മങ്കുവയിലാണ് താമസിച്ചുവരുന്നത്. ഇവര്‍ക്ക് ആറുവയസുള്ള ഏജോ ജോസ് എന്ന ആണ്‍കുട്ടിയുമുണ്ട്.ബിന്ദുവിന്റെ വിവാഹ മോചനത്തിന് തൊടുപുഴയിലെ കുടുംബകോടതിയില്‍ കേസ് നിലവിലുണ്ട്. കോടതി ഉത്തരവ് പ്രകാരം രണ്ടു ദിവസത്തേയ്ക്ക് മകനെ കൈമാറാനാണ് ബിന്ദ ുവും കുട്ടിയും തൊടുപുഴയില്‍ എത്തിയത്. തൊടുപുഴ മുതലക്കോടം സ്വദേശി പള്ളത്ത് ജോസ് മാത്യുവാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ഇയാള്‍ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. സംഭവം സംബന്ധിച്ച് ബിന്ദു പറയുന്നതിങ്ങനെ: വിവാഹ ശേഷം ഭര്‍ത്താവും വീട്ടുകാരുമായി യോജിച്ചു പോകാന്‍ പറ്റാത്തതിനാല്‍ സ്വന്തം വീട്ടിലേയ്ക്ക് പോരികയായിരുന്നു. ഒരു തരത്തിലും യോജിച്ചു പോകാന്‍ പറ്റാത്തതിനാലാണ് തിരികെ പോന്നത്. പിന്നീട് കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബ കോടതിയില്‍ കേസ് നല്‍കിയിരുന്നു. അവധി ദിവസങ്ങളില്‍ രണ്ടു ദിവസം അച്ഛനൊപ്പം വിടണമെന്ന് കോടതി ഉത്തരവുള്ളതാണ്. കഴിഞ്ഞ ഡിസംബറില്‍ കുട്ടി പിതാവിനൊപ്പം പോകുവാന്‍ മടിച്ചതിനാല്‍ വിടുന്നതിന് കഴിഞ്ഞില്ല. വീണ്ടും വാറണ്ട് ആയതിനെ തുടര്‍ന്നാണ് കുട്ടിയെ കോടതിയില്‍ ഹാജരാക്കുവാന്‍ ബിന്ദു തൊടുപുഴയില്‍ എത്തിയത്. കോടതിയ്ക്ക് പുറത്ത് വാറണ്ടുമായി കാത്തുകിടന്ന പോലീസ് കുട്ടിയെ ബല പ്രയോഗത്തിലൂടെ കൊണ്ടു പോകുവാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അപരിചിതരേയും പോലീസിനെയും കണ്ട് ഭയന്ന കുട്ടി ബിന്ദുവിന്റെ ദേഹത്ത് ബലമായി പിടിച്ചുകിടന്നു. ഇതിനിടെ ഭര്‍ത്താവും പോലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ കുട്ടിയെ കൈവശപ്പെടുത്തി. കുട്ടിയുടെ നിലവിളി കണ്ട് തലചുറ്റി വീണ ബിന്ദുവിനെ പോലീസ് ബലമായി പോലീസ് ജീപ്പില്‍ വലിച്ചിഴച്ച് കയറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ബിന്ദു പറയുന്നു. പോലീസ് സ്റ്റേഷനിലെത്തിയ ശേഷവും വീണ്ടും മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായും ബിന്ദു പറഞ്ഞു. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: