തിരുവനന്തപുരം: നൂതനാശയങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് കെ. മുരളീധരന് എംഎല്‍എ വിതരണം ചെയ്തു. വികസന ഇടപെടലില്‍ ഷീ ടാക്സി ആവിഷ്കരിച്ച ജെന്‍ഡര്‍ പാര്‍ക്ക്, പൊതുജന സേവനാര്‍ഥം ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, ഭിന്ന ശേഷിക്കാരെ ശുശ്രൂഷിക്കുന്ന കൊല്ലത്തെ ആശ്രയ എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായത്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ വികസനക്കാര്യത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസം മാറ്റിവച്ചാണ് ഇടപെടുന്നതെന്ന് കെ. മുരളീധരന് പറഞ്ഞു. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കണം. ക്രെഡിറ്റ് ആര്‍ക്കെന്ന് തര്‍ക്കിക്കാതെ വികസനത്തിന് മുന്‍തൂക്കം നല്‍കുകയാണ് വേണ്ടത്. സംസ്ഥാനസര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ വന്‍ വികസനം സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്‍ഡര്‍ പാര്‍ക്ക് വകുപ്പ് സെക്രട്ടറി എം. സുധീഷ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് തോമസ്, സെക്രട്ടറി രത്നാബായി, ആശ്രയ ചെയര്മാന് ആന്റ് മാനേജിംഗ് ട്രസ്റ്റി ആര്. വേണുഗോപാലന്‍ നായര്‍ എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ഷീ ടാക്സിക്കു പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പഞ്ചായത്തിലെ മറ്റംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്കി. മൂന്നു വിഭാഗങ്ങളിലായി ആകെ 55 അപേക്ഷകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ കെ.എം. എബ്രഹാം, ഡോ വി.ജെ. കുര്യന്, ഐഎംജി ഡയറക്ടര്‍ പി.കെ. മൊഹന്തി, ഡോ സി. ചക്രപാണി, പ്രൊഫ കെ.പി. കണ്ണന് എന്നിവരടങ്ങിയ ഉന്നത ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്. പി.കെ. മൊഹന്തി ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐഎംജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ്. സജീവ് സ്വാഗതവും അഡീഷണല്‍ സെക്രട്ടറി ടി. കുമാരി ഷൈലജ നന്ദിയും പറഞ്ഞു. അവാര്‍ഡ് ജേതാക്കളെ സംബന്ധിച്ച പുസ്തകം ചടങ്ങില്‍ കെ. മുരളീധരന് പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: