സതാംപ്ടണ്: ജയത്തുടര്‍ച്ചയ്ക്ക് കോഹ്ലിപ്പട ഇറങ്ങുന്നു. ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് കളി തുടങ്ങും. ജയിച്ചാല്‍ ഇന്ത്യക്ക്് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാം.
ലോകകപ്പില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യ അപാരഫോമിലാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും വിജയക്കൊടി നാട്ടി. ഒരു മത്സരം മഴയില്‍ ഒലിച്ചുപോയി. നാല് മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. നാലാം മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ.
ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ഇന്ന് ലോകകപ്പില്‍ അരങ്ങേറിയേക്കും. ഓള് റൗണ്ടര്‍ വിജയ് ശങ്കറിനു പരിക്കേറ്റതാണ് പന്തിന്റെ സാധ്യത ഉയര്‍ത്തിയത്. ശങ്കറിന് പകരം ടീമിലെത്തുന്ന പന്ത് മിക്കവാറും നാലാം നമ്പറില്‍ കളിക്കും. കഴിഞ്ഞ ദിവസം പരിശീലനത്തിനിടയ്ക്കാണ് ശങ്കറിന് പരിക്കേറ്റത്.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പരിക്കേറ്റ പേസര്‍ ഭുവനേശ്വര്‍ കുമാറും ഇന്ന് കളക്കില്ല. ഭുവിക്ക് പകരം പരിചയ സമ്പന്നാനായ മുഹമ്മദ് ഷമി അവസാന ഇലവനില്‍ സ്ഥാനം പിടിക്കും. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഷമി ഇന്ത്യന്‍ ബൗളിങ് ഓപ്പണ്‍ ചെയ്യും. മികച്ച ഫോം നിലനിര്‍ത്തുന്ന സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും അവസാന ഇലവനിലുണ്ടാകും.
കോഹ്ലി നയിക്കുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ ശക്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ മികച്ച ഫോമിലാണ്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ കോഹ്ലിയും ഫോമിലാണ്.
ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലും കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന് ഈ ലോകകപ്പില്‍ ഇതുവരെ മികവ് കാട്ടാനായില്ല.
കളിച്ച അഞ്ച് മത്സരങ്ങളും തോറ്റു. പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലായ അവര്‍ ലോകകപ്പിന്റെ സെമിയിലെത്തില്ലെന്ന് ഉറപ്പായി. അവരുടെ സൂപ്പര്‍ സ്പിന്നര്‍ റഷീദ് ഖാന് ഫോമിലേക്ക് ഉയരാനായിട്ടില്ല.
ഗുല്‍ബാദിന്‍ നെയ്ബ് നയിക്കുന്ന അഫ്ഗാനിസ്ഥാന് ഫോമിലേക്ക് ഉയര്‍ന്നാലേ ഇന്ന് ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാകൂ. നൂര്‍ അലി സദ്രാന്, ഹസ്റത്തുള്ള സസായി, റഹ്മത്ത് ഷാ എന്നിവരാണ് അഫ്ഗാന്റെ ശക്തി കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: