ആലക്കോട്: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ മലയോര മേഖലയില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ കുടിവെള്ളം കിട്ടാതെ വലയുന്നു. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളില്‍ കെഡബ്ല്യുഎ വാട്ടര്‍ കണക്ഷനുകളുള്ള ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കിട്ടാതായിട്ട് രണ്ടു വര്‍ഷമായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ലാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2014 ജനുവരിയില്‍ തളിപ്പറമ്പ്-വായിക്കമ്പ മെക്കാഡം റോഡ് പണിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകളെല്ലാം തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. അക്കാലം മുതല്‍ തകരാറിലായ പൈപ്പ് ലൈനുകള്‍ ഉടന്‍ പുനസ്ഥാപിച്ച് കുടിവെള്ള വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും രണ്ടു വര്‍ഷമായിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. പൊതു ടാപ്പുകളില്‍ ശുദ്ധജലം കിട്ടാതായതോടെ ഗുരുതരമായ ശുദ്ധജലക്ഷാമമാണ് നാട്ടുകാര്‍ നേരിടുന്നത്. കാര്‍ത്തികപുരത്ത് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസ് മുതല്‍ 14 കിലോമീറ്റര്‍ ദൂരത്തിലുള്ള പൈപ്പ് ലൈന്‍ പുനസ്ഥാപിക്കുന്നതിന് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 238 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടും പണി നടത്താത്തത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: