നെയ്യാറ്റിന്‍കര: ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ച് ദല്‍ഹിയില്‍ നിന്നും തിരികെയെത്തിയ ആരോമലിന് ജന്മനാടിന്റെ ആദരം. അച്ഛന് സുനിലിനും അമ്മ മിനിക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം ജന്മ സ്ഥലമായ ആമോട്ടുകോണത്ത് ആരോമല്‍ എത്തിയപ്പോള്‍ വീര പരിവേഷം നല്കി ഗ്രാമവാസികള്‍ ഒന്നടങ്കം സ്വീകരിക്കുകയായിരുന്നു.
തന്റെ വീട്ടിനു സമീപത്തെ കുളത്തില്‍ മുങ്ങിത്താണ രണ്ടു ജീവനുകളെ അതി സാഹസികമായി രക്ഷിച്ചതിനാണ് ആരോമലിനു ദേശീയ ധീരതാ പുരസ്കാരം ലഭിച്ചത്. പുരസ്ക്കാരം ഏറ്റുവാങ്ങി അച്ഛനുമമ്മയ്ക്കുമൊപ്പമാണ് ആരോമല്‍ ദല്‍ഹിയില്‍നിന്നും തിരികെയെത്തിയത്.
അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഏകദേശം രണ്ട് ആഴ്ചയോളം അവര്‍ ദല്‍ഹിയില്‍ തങ്ങി. റിപ്പബ്ലിക്ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ദേശീയ ധീരതാ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നുമാണ് ആരോമല്‍ ഏറ്റുവാങ്ങിയത്. കൂടാതെ രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്ജീയില് നിന്നും ദല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ്ജങ്ങില് നിന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളില്‍ നിന്നും ആരോമല്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ആരോമല്‍ അംഗമായ കാവില്‍ നാഗരാജ യുവജന സമിതിയാണ് സുഹൃത് സംഘടനകളുടെയും നാട്ടുകാരുടെയും ബന്ധുക്കളെയും സഹകരണത്തോടെ സ്വീകരണം ഒരുക്കിയത്. ബാന്റുമേളവും താലപ്പൊലിയും വെടിക്കെട്ടും വരവേല്‍പ്പിനു മികവേകി. കണ്ണംകുഴി ജംങ്ഷനില്‍ നിന്നും തോളില്യേറ്റിയാണ് ആരോമലിനെ വീട്ടിലേക്കു ആനയിച്ചത്. അവിടെ മുത്തച്ഛന് സോമശേഖരന്‍ നായരും അമ്മൂമ്മ തങ്കമ്മപ്പിള്ളയും മറ്റു ബന്ധുക്കളും ആരതി ഉഴിഞ്ഞു ആരോമലിനെ വാരിപ്പുണര്‍ന്നു വീട്ടിലേക്കു സ്വീകരിച്ചു.
ദല്‍ഹിയിലെ തന്റെ അനുഭവങ്ങള്‍ ആരോമല്‍ ഏവരോടും പങ്കുവെച്ചു. ഇന്ത്യക്കാരനായി ജനിച്ചതില്‍ ഏറെ അഭിമാനിച്ച നിമിഷങ്ങളായിരുന്നു അവയൊക്കെയെന്നു ആരോമല്‍ പറഞ്ഞു. ആരോമലിന്റെ നേതൃത്വത്തില്‍ ദേശീയഗാനം ആലപിച്ചാണ് ചടങ്ങുകള്‍ അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: