തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേവലമായ സംവാദങ്ങള്‍ക്കുപരി കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയ്ക്ക് ഉജ്ജ്വലമായ തുടക്കമായത്.
ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ടതാണ് കേരള വികസന മാതൃക. ഭൂപരിഷ്കരണത്തിന്റെ വൈകല്യങ്ങളും കാര്‍ഷിക വ്യാവസായിക മേഖലയിലെ വളര്‍ച്ചാ മുരടിപ്പും ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ വ്യാവസായ വത്കരണവും കയറ്റുമതിയിലെ ശോഷണവും മൂലം കൊട്ടിഘോഷിക്കപ്പെട്ട കേരളാ മോഡല്‍ ഇന്ന് വിപരീത ദിശയിലേക്ക് സഞ്ചരിക്കുന്നു. കേരളം ഇന്ന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു ഉപഭോഗ സംസ്ഥാനമാണ്.
ഭക്ഷണം ഒരു ജൈവികാവശ്യമാണ്. വായുവും ജലവും കഴിഞ്ഞാല്‍ ജീവന്റെ നിലനില്‍പ്പിനുള്ള മുന്‍ഗണന ഭക്ഷണത്തിനുതന്നെ. ഭക്ഷ്യസുരക്ഷയാണ് ഒരു രാജ്യത്തിന്റെ വികസനാടിത്തറ.
നെല്ലുല്പ്പാദനം ഏറ്റവും കാര്യക്ഷമമായിരുന്ന എഴുപതുകളില്‍പോലും 8.85 ലക്ഷം ഹെക്ടറില്‍ ഉത്പാദിപ്പിച്ചിരുന്നത് 13.65 ലക്ഷം ടണ്‍ ആയിരുന്നു. കൃഷിഭൂമി വന്‍തോതില്‍ മറ്റാവശ്യങ്ങള്‍ക്കായി രൂപാന്തരപ്പെടുത്തുകയും പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തതിനാല്‍ ഇന്ന് 1.74 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി. പ്രതിശീര്‍ഷം 35 ലക്ഷം ടണ്‍ അരി ആവശ്യമായിരിക്കെ ഉല്‍പ്പാദനം 6.25 ലക്ഷം ടണ്‍ മാത്രം. അരനൂറ്റാണ്ടിനിടയില്‍ പകുതിയിലേറെ ജനസംഖ്യാ വര്‍ദ്ധനവുണ്ടായപ്പോള്‍ നെല്ലുല്പ്പാദനം പകുതിയിലേറെ കുറയുകയാണുണ്ടായത്. ഭൂനിയമങ്ങള്‍ കാറ്റില്‍ പറത്തി ആയിരക്കണക്കിന് ഹെക്ടര്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ് വ്യക്തികളും ഭൂമാഫിയകളും വന്‍കിട സ്വകാര്യ കമ്പനികളും വാങ്ങിക്കൂട്ടിയിരിക്കുന്നത്. നാണ്യവിളകള്‍ക്ക് നല്‍കിവരുന്ന അമിത പ്രോത്സാഹനവും കാര്‍ഷിക സബ്സിഡികളും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ചതും ഭക്ഷ്യവിള കൃഷിക്ക് വന്‍ തിരിച്ചടിയായി. ഇന്ന് ഭൂമി കൃഷിക്കല്ല, നിക്ഷേപത്തിനുള്ള ഒരുപാധി മാത്രമാണ്. കൃഷിയില്‍ നിന്നും പിന്മാറിയ കേരളം ഭക്ഷിക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷ ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ്.
കേരളത്തിലെ ജലസ്രോതസ്സുകളുടെ വിസ്തൃതി ഏകദേശം 330 ചതുരശ്ര കിലോമീറ്റര്‍ ഉണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും വേനല്മഴയുമുള്പ്പെടെ 3000 മി.മീറ്റര്‍ മഴ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ലഭ്യമായ ജലസമ്പത്ത് വിപുലമായിരിക്കുമ്പോഴും നാം ജലക്ഷാമം നേരിടുന്നു. ജലോപയോഗം ചിട്ടപ്പെടുത്തുന്നതിനുള്ള കെടുകാര്യസ്ഥത മാത്രമല്ല, മനുഷ്യന് പ്രകൃതിക്കുമേല്‍ നടത്തുന്ന കൈയേറ്റങ്ങളും ജലക്ഷാമത്തിന് വഴിവെക്കുന്നുണ്ട്.
ജനസംഖ്യാ പെരുപ്പം ജലത്തിന്റെ ആളോഹരി ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. നഗരങ്ങളുടെ വളര്‍ച്ച, വ്യവസായങ്ങളുടെ വളര്‍ച്ച, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച എന്നിവയും ജലക്ഷാമത്തിന് നിമിത്തമാകുന്നു. വനനശീകരണവും കുന്നുകളും പാറക്കെട്ടുകളും ഇടിച്ച് നിരത്തുന്നതുമൂലം ജലശേഖരണികള്‍ നഷ്ടപ്പെടുന്നു. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികര്‍ത്തുന്നതും രൂപമാറ്റം വരുത്തുന്നതും കായലും തോടും പുഴകളും കൈയ്യേറുന്നതും മൂലം ജലസംഭരണികളുടെ വിസ്തീര്‍ണ്ണം അനുദിനം കുറഞ്ഞുവരുന്നതിനാല്‍ ഭൂഗര്‍ഭജലത്തിന്റെ തോതും കുറയുന്നു. 4,17,876 ഹെക്ടറുണ്ടായിരുന്ന തണ്ണീര്‍ത്തടങ്ങള്‍ 2011 ല്‍ 1,17,122 ആയി കുറഞ്ഞു. 3,48,111 ഹെക്ടര്‍ കായല്‍ വിസ്തൃതി 40871 ആയി ചുരുങ്ങി.
2004 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നെല്‍വയലുകളിലും തണ്ണീര്ത്തടങ്ങളിലുമുണ്ടായ കുറവ് 12,96,896 ഹെക്ടര്‍. രാസജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കളും ഹോട്ടല്‍, ആശുപത്രി, ഡ്രൈനേജ്, അറവുശാലകള്‍ തുടങ്ങിയവയില്‍ നിന്നുള്ള മാലിന്യങ്ങളും ജലമലിനീകരണത്തിന് കാരണമാകുന്നു. കായല്‍ – തണ്ണീര്‍ത്തട ശോഷണവും ജലമലിനീകരണവും മത്സ്യമേഖലയിലെ പ്രതിസന്ധിക്കും ശുദ്ധജലക്ഷാമത്തിനും മാരകരോഗങ്ങള്‍ക്കും ഇടയാകുന്നു. കായലും കടലും പുഴയും വന്‍തോതില്‍ കൈയേറിയും തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങളും മൂലം മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടേയും ആവാസവ്യവസ്ഥ തകരുകയും ആ മേഖലയില്‍ വന്‍ തൊഴില്‍ സ്തംഭനത്തിന് വഴിയൊരുക്കുകയും ചെയ്തു. പ്രകൃതിയും വിഭവങ്ങളും ഭാവിതലമുറകള്‍ക്ക് കൈമാറാനുള്ളതാണ്. എന്നാല്‍ ഇതുവരെയുള്ള തലമുറകള്‍ നടത്തിയതിനേക്കാള്‍ പ്രകൃതിനാശം ഈ ഒറ്റ തലമുറ ചെയ്തുവച്ചു.
മനുഷ്യസമൂഹമില്ലെങ്കിലും പ്രകൃതി നിലനില്ക്കും പക്ഷെ പ്രകൃതിയില്ലെങ്കില്‍ മനുഷ്യസമൂഹത്തിന് നിലനില്‍പ്പില്ല. ആയതിനാല്‍ ഇന്നത്തെ വീണ്ടുവിചാരമില്ലാത്ത വികസനത്തിന്റെയും ഭാവനാശൂന്യമായ സംരക്ഷണത്തിന്റേയും സ്ഥാനത്ത് സുസ്ഥിര വികസനവും വിവേകപൂര്‍ണ്ണമായ സംരക്ഷണവും കേരളം ആവശ്യപ്പെടുന്നു.
ഉല്‍പ്പാദന മേഖല ചുരുങ്ങുകയും ഉപഭോഗ തൃഷ്ണ വികസിക്കുകയും ചെയ്തുവെന്നതാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാര്‍ഷിക-വ്യാവസായിക മേഖലയില്‍ കടുത്ത വളര്ച്ചാമാന്ദ്യമാണ് രേഖപ്പെടുത്തുന്നത്. വ്യാവസായിക മേഖലയിലെ വളര്‍ച്ചാ നിരക്ക് കേവലം 1.4 ശതമാനം ആണെങ്കില്‍ കാര്‍ഷികമേഖലയിലെ വളര്‍ച്ച -0.24 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന സൂചിക 7 ശതമാനമായി നിലനില്‍ക്കുന്നത് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ 14.5 ശതമാനം വളര്‍ച്ചാ നിരക്കിലൂടെയാണ്. വന്‍തോതിലുള്ള ധാതുനിക്ഷേപങ്ങള്‍ കുറവായ സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങളും പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചുള്ള ചെറുവ്യവസായങ്ങളുമാണുണ്ടായിരുന്നത്. ആധുനിക വത്കരണം, ആഗോളീകരണം, സാമ്പത്തികമാന്ദ്യം, വിഭവദാരിദ്ര്യം, തെറ്റായ കയറ്റിയിറക്കുമതി നയങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അവ ഇന്ന് വലിയ പ്രതിസന്ധികള്‍ നേരിടുന്നു. കാര്‍ഷിക – വ്യാവസായിക മേഖലയിലെ തകര്‍ച്ച തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍ എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരുടെ സംഖ്യ 60.5 ലക്ഷമാണ്.
ഈ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക-സാംസ്കാരിക മേഖല പൂര്‍ണ്ണമായും ഒരു സമാന്തര സമ്പദ്ഘടനയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു. കരിഞ്ചന്തയുടേയും പൂഴ്ത്തിവയ്പിന്റേയും ഊഹക്കച്ചവടത്തിന്റേയും സ്ഥാനം കള്ളനോട്ടും കുഴല്‍പ്പണവും കള്ളപ്പണവും കൈയേറി. അങ്ങനെ തട്ടിപ്പുകള്‍ക്കും അഴിമതികള്‍ക്കും വാഴാന്‍ പറ്റുന്ന വളക്കൂറുള്ള മണ്ണായി ദൈവത്തിന്റെ സ്വന്തം നാട് മാറി.
ഭൂപരിഷ്കരണം നടന്നിട്ടും ഭൂവുടമസ്ഥതയില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പട്ടികജാതിക്കാരുടേയും പിന്നാക്കവിഭാഗങ്ങളുടേയും വോട്ടുവാങ്ങിയാണ് 1957 ല്‍ ഇഎംഎസ് ഗവണ്മെന്റ് അധികാരത്തിലേറിയത്. നിലവിലുള്ള ഭൂനിയമങ്ങളെ ക്രോഡീകരിച്ച് ഇഎംഎസ് ഗവണ്മെന്റ് നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബന്ധബില്‍ പട്ടികവിഭാഗങ്ങളേയും പിന്നാക്കകാരേയും പൂര്‍ണ്ണമായും അവഗണിച്ചു. തോട്ടങ്ങളെ പൂര്‍ണ്ണമായും ഭൂപരിഷ്കരണത്തില്‍ നിന്നും ഒഴിവാക്കിയ ബില്ലില്‍ ഭൂരിപക്ഷമായ പിന്നാക്കക്കാരേയും പട്ടികവിഭാഗങ്ങളേയും ഭൂമിയില്‍ അവകാശാധികാരങ്ങളില്ലാത്ത കുടികിടപ്പുകാരായാണ് പരിഗണിക്കപ്പെട്ടത്. അവര്‍ക്ക് ഗ്രാമ-നഗര-കോര്പ്പറേഷന് മേഖലയില്‍ യഥാക്രമം 10 – 5 – 3 സെന്റ് ഭൂമി നല്കി. മിച്ചംവന്നവരെ കോളനി- ലക്ഷംവീട് കോളനികളിലേക്കും ഒതുക്കി.
പട്ടികജാതി ജനസംഖ്യയില്‍ 55 ശതമാനം പേര് 26198 കോളനികളിലും അവശേഷിക്കുന്നവര്‍ റോഡ് – തോട് – പുറംപോക്ക് ഭൂമികളിലും അന്തിയുറങ്ങുന്നു. ഒരുവീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ ജനതയ്ക്ക് ശവം മറവുചെയ്യാന്‍ അടുക്കള പൊളിച്ച് മാറ്റേണ്ട അവസ്ഥയാണിന്നുള്ളത്. വംശനാശത്തെ നേരിടുന്നവരാണ് വനവാസികള്‍. കേവലം ഒന്നര ലക്ഷമാണ് ഇവരുടെ ജനസംഖ്യ. വനത്തെ ആശ്രയിച്ചു ജീവിച്ച ഇവരുടെ ആവാസവ്യവസ്ഥ തകര്‍ത്ത് നാം ഇവരെ പ്രകൃതിക്ക് അന്യരാക്കി. ആദിവാസി മേഖലയില്‍ ദാരിദ്ര്യം മൂലമുള്ള മരണങ്ങളും ശിശുമരണങ്ങളും നിത്യസംഭവമായിരിക്കുന്നു. 85000 വനവാസി കുടുംബങ്ങള്‍ ഭൂരഹിതരാണ്. സമൂഹത്തില്‍ ഏറ്റവുമധികം ലൈംഗിക ചൂഷണങ്ങള്‍ക്കു വിധേയമാകുന്ന സമൂഹം. 900-ത്തോളം അവിവാഹിതരായ അമ്മമാര്‍ ഈ ന്യൂനപക്ഷ സമൂഹത്തിലുണ്ട്.
അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നുവെങ്കിലും എല്ലാം ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്. ഭൂരാഹിത്യവും തൊഴില്‍രാഹിത്യവുമാണ് പട്ടികജാതി – പട്ടികവര്‍ഗ്ഗ സമൂഹങ്ങള്‍ നേരിടുന്ന ഗൗരവമേറിയ പ്രശ്നങ്ങള്‍. മുത്തങ്ങ, ചെങ്ങറ ഭൂസമരങ്ങളും ശ്രീരാമന് കൊയ്യോന്റെ നേതൃത്വത്തില്‍ മൂന്നുവര്‍ഷമായി തുടരുന്ന അരിപ്പ സമരവും പി.കെ. വേണുവിന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്കാഫീസിനു മുമ്പില്‍ കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ നടത്തുന്ന നിലനില്‍പ്പു സമരവും നല്കുന്ന സന്ദേശവും മറ്റൊന്നല്ല.
വികസിത കേരളമാണ് നമ്മുടെ ലക്ഷ്യം. അതിനാകട്ടെ സംശുദ്ധ രാഷ്ട്രീയവും പുതിയൊരു വികസന സങ്കല്‍പ്പവും ആവശ്യമായിരിക്കുന്നു. അതാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന വിമോചന യാത്രയിലൂടെ ബിജെപി മുന്നോട്ടുവയ്ക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: