തിരുവനന്തപുരം: കെല് മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മില്‍ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ച് അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ച കരാറിന് മന്ത്രിസഭായോഗം അംഗീകാരം നല്കി. ശമ്പള വര്‍ധനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച കരാറാണിത്. 21 ശതമാനം ശമ്പള വര്‍ധനവാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമൂലം പ്രതിമാസം 15.24 ലക്ഷം രൂപയുടെ ബാധ്യതയുണ്ടാകും. എന്നാല്‍ ഉത്പാദന വര്‍ധനവിലൂടെ പ്രതിമാസം 26.80 ലക്ഷം രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. 24 ശതമാനം ഉത്പാദന വര്‍ധനവാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. ദീര്‍ഘകാല കരാറിന് 2013 ഡിസംബര്‍ 1 മുതല്‍ പ്രാബല്യമുണ്ട്.
ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കരുവാറ്റയില്‍ സ്ഥാപിക്കുന്ന പുതിയ മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഭൂമി നഷ്ടപ്പെട്ട 27 കുടുംബങ്ങള്‍ക്ക് പ്രതേ്യക പുനരധിവാസ പാക്കേജ് അനുവദിച്ചു. സ്വന്തമായി സ്ഥലമോ മറ്റ് വസ്തുവകകളോ ഇല്ലാത്തവര്‍ക്ക് 5 സെന്റ് സ്ഥലവും കുടുംബത്തിലെ ഒരാള്‍ക്ക് ഹരിപ്പാട് മെഡിക്കല്‍ കോളേജില്‍ ജോലിയും നല്‍കും. ഭൂമി പൂര്‍ണമായും നഷ്ടപ്പെട്ട പട്ടികജാതി,പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍,തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭവന,ധനസഹായ പദ്ധതി പ്രകാരം ലഭിച്ച സ്ഥലം പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്കും 5 സെന്റ് ഭൂമി വീതം നല്‍കും. പാക്കേജ് നടപ്പാക്കാന്‍ ആലപ്പുഴ കളക്ടര്‍ക്ക് 94.85 ലക്ഷം രൂപ അനുവദിക്കുകയും 72.37 ആര് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
ഭവന രഹിതരായ 700 മത്സ്യത്തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപ നിരക്കില്‍ വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് 10 കോടി രൂപ കൂടി അനുവദിക്കും. സമാശ്വാസ പദ്ധതിയിന്‍കീഴില്‍ ബാക്കിയുള്ള തുകയും തീരദേശ വികസന കോര്‍പറേഷനില്‍ അവശേഷിക്കുന്ന തുകയും ചേര്‍ത്താണ് ഇത്രയും തുക അനുവദിക്കുന്നത്.
കോട്ടയം തലപ്പാടിയിലുള്ള എംജി സര്‍വ്വകലാശാലാ ക്യാമ്പസില്‍ 50 കിടക്കകളോടു കൂടി പുതുതായി ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും. ഇതിനുള്ള കെട്ടിടവും അനുബന്ധ സാമഗ്രികളും ആരോഗ്യ വകുപ്പ് ഏറ്റെടുക്കും. സ്ഥലത്ത് ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും. ഇതിന് 7 തസ്തികകള്‍ സൃഷ്ടിക്കും.
കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് റേഷന്‍ വ്യാപാരികളുടെ പ്രതിമാസ അംശദായം 200 രൂപയായും പെന്ഷന് പ്രതിമാസം 1500 രൂപയായും വര്‍ദ്ധിപ്പിക്കും. ക്ഷേമനിധിയുടെ ശുപാര്‍ശ പ്രകാരം അംശദായ വര്‍ദ്ധനവ് നടപ്പില്‍ വരുത്തി മൂന്നു മാസം കഴിഞ്ഞ ശേഷം മാത്രം പെന്ഷന് വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തും. എക്സൈസ് വകുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിലേക്കായി വനിതാ എക്സൈസ് ഓഫീസര്‍മാരുടെ 140 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: