തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. എറണാകുളം മുളന്തുരുത്തി സ്വദേശി സോന മരിയയാണ് വാര്‍ത്താ സമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്. ഫോര്‍ സെയില്‍സ് എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച തനിക്ക് തമിഴ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സംവിധാകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡിവൈന്‍ ജയചന്ദ്രന് എന്നയാള്‍ ചെന്നെയിലേക്ക് വിളിപ്പിച്ചു. ഇവിടെയെത്തിയശേഷമാണ് ഇയാള്‍ ചതിക്കുകയായിരുന്നുവെന്ന് മനസിലായത്. കഷ്ടിച്ച് ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ടാണ് തിരിച്ച് നാട്ടിലെത്തിയത്.
പിന്നീട് മരട് ന്യൂക്ലിയസ് മാളില്‍വെച്ച് ഇയാളെ വീണ്ടും കണ്ടെതിനെ തുടര്‍ന്ന് തന്റെ സുഹൃത്ത് അംജിത്തിനെ അറിയിക്കുകയും അംജിത്ത് എത്തി ഇയാളെ പോലീസിന് കൈമാറി. എന്നാല്‍ പിന്നീട് ജയചന്ദ്രനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി അഭിയെയും അംജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ജയചന്ദ്രനെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്തു. ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുത്തുവെന്നാരോപിച്ച് അംജിത്തിന്റെ പേരില്‍ കേസെടുക്കുകയും പിന്നീട് തന്നെയും ഇതില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു.
കെട്ടിച്ചമച്ച ഈ കേസിന്റെ പേരില്‍ തന്റെ വീട്ടില്‍ നിരന്തരം പോലീസ് കയറിയിറങ്ങുകയും തന്നെ പറ്റി വാര്‍ത്തകള്‍ പരക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ക്കണ്ട് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കേസ് സംബന്ധിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സോന വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: