കോട്ടയം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ വരവേല്‍ക്കാന്‍ കോട്ടയം ഒരുങ്ങി. കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയ്ക്ക് നല്കുന്ന സ്വീകരണ സമ്മേളനം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലയില്‍നിന്നും അരലക്ഷത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമ്മേളനം ചരിത്രസംഭവമാക്കി മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ പൂര്‍ത്തീയാക്കുന്നത്.
അമിത്ഷായ്ക്കൊപ്പം നളിന്‍കുമാര്‍ കട്ടേല്‍, എച്ച്. രാജ, ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന് തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കളും കോട്ടയത്തെത്തും. കൊച്ചിയില്‍നിന്നും റോഡ് മാര്‍ഗ്ഗം 3.30ന് സമ്മേളനവേദിയിലെത്തുന്ന അമിത്ഷാ ഉദ്ഘാടനത്തിനുശേഷം മടങ്ങും.
അമിത്ഷാ കോട്ടയത്ത് ആദ്യമായാണ് എത്തുന്നത്. കൂടാതെ സംഘടനാദ്ധ്യക്ഷന്റെ സ്വന്തം ജില്ലകൂടിയാണ് കോട്ടയം. അതുകൊണ്ടുതന്നെ സ്വീകരണ സമ്മേളനം അവിസ്മരണീയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിക്കും. ഒറ്റാല് സിനിമയിലൂടെ പ്രസിദ്ധനായ വാസവനേയും ദേശീയ മീറ്റില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്രീകാന്തിനേയും കുമ്മനം രാജശേഖരന് ആദരിക്കും.
അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. സമ്മേളന നഗരിയുടെ സുരക്ഷാ ക്രമീകരണത്തിനായി 250 ഓളം പോലീസ് ഉദ്യോഗസ്ഥരേയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ അമിത്ഷായുടെ സുരക്ഷാ ചുമതല വഹിക്കുന്ന സിആര്‍പിഎഫ് ജവാന്മാരും നഗരത്തിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: