പാറ്റ്ന: ബീഹാര്‍ സര്‍ക്കാരിന്റെ പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തോടുള്ള അവഗണനയെ തുടര്‍ന്ന് 60 ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ഭീഷണ മുഴക്കി. ബീഹാര്‍ സര്‍ക്കാരിന്റെ പഠന സഹായ പദ്ധതിയില്‍ ഒഡീഷയിലെ രാജധാനി എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് 2014-ല്‍ പ്രഖ്യാപിച്ച ധനസഹയം ബീഹാറിലെ ഇപ്പോഴത്തെ നിതീഷ്-ലാലു സര്‍ക്കാര്‍ നിര്‍ത്തിയതാണ് കാരണം. പഠനം വഴിമുട്ടിയ ഇവര്‍ ആത്മഹത്യയല്ലാതെ വഴിയില്ലെന്നു പ്രസ്താവിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്‍ഡ് കാര്യത്തില്‍ കോളേജ് അധികൃതര്‍ പലവട്ടം ബീഹാര്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തുകളയച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ പഠനം സാധിക്കില്ലെന്ന് കോളേജ് അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
പ്രതിവര്‍ഷം ഒരു വിദ്യാര്‍ത്ഥിക്ക് 1.1 ലക്ഷം രൂപ സഹായം നല്‍കുന്നതാണ് പദ്ധതി. ഈ പണം കിട്ടിയില്ലെന്നും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ബീഹാര്‍ സര്‍ക്കാരിനു പ്രതികരണമില്ലെന്ന് അറിയിച്ച് കോളേജ് അധികൃതര്‍ ജനുവരി എട്ടിന് 60 പേരെയും ഹോസ്റ്റലില്‍നിന്നു പുറത്താക്കി.
ഫീസൊടുക്കിയശേഷം ക്ലാസിലിരുന്നാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ബീഹാര്‍ സര്‍ക്കാര്‍ പണം കൊടുത്തില്ലെങ്കില്‍ ഞങ്ങള്‍ക്ക് ആത്മഹത്യയല്ലാതെ വഴിയില്ല, വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അറുപതുപേരും രണ്ടാം വര്‍ഷ എഞ്ചിനീയറിങ് ബിരുദ പഠനക്കാരാണ്. ഒരു പെണ്‍കുട്ടിയുടെ അച്ഛന് അധികൃതരെക്കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.
അതേ സമയം സ്റ്റൈപ്പന്‍ഡ് തുക ബാങ്ക് അക്കൗണ്ടുകള്‍ വഴി അയച്ചിട്ടുണ്ടെന്ന് ബീഹാര്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: