കൊച്ചി: തമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല, കുമളി പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികയില്‍ കടന്നു കൂടിയിട്ടുണ്ടെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കോട്ടയം തിരുവാതുക്കലിലെ ദേശീയ പരിസ്ഥതി കോണ്‍ഗ്രസ് നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്.
തമിഴ്നാട്ടിലെ കമ്പത്ത് വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാണ് കേരളത്തിലെ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെട്ടത്. രണ്ടു വോട്ടര്‍ പട്ടികയിലും പേരുള്ളതിനാല്‍ രണ്ടു സംസ്ഥാനങ്ങളിലും ആനുകൂല്യം കൈപ്പറ്റുന്നുണ്ടെന്നും ഇത് അനുവദനീയമല്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് കഴിഞ്ഞ വര്‍ഷം ജൂലായ് 20 ന് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്ജിക്കാരന് വ്യക്തമാക്കി. നിവേദനം പരിഗണിച്ച് നടപടി സ്വീകരിക്കാമെന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: