കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ തുടരന്വേഷണത്തിന് വിജ്ഞാപനം നല്‍കുന്നത് നീതീകരിക്കാനാവില്ലെന്ന് പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്കിയ ഹര്‍ജിയിലാണ് ജയരാജനും ടി.വി. രാജേഷും തങ്ങളുടെ വാദം ഉന്നയിച്ചത്. തുടരന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് വിജ്ഞാപനം ഇറക്കുന്നതിനെതിരെ ഇരുവരും നല്കിയ ഹര്‍ജിയും ജസ്റ്റീസ് ബി. കെമാല്‍പാഷ ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍, അന്തിമ റിപ്പോര്‍ട്ടില്‍ പി.ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താതിരുന്നതിലെ വൈരുദ്ധ്യം സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തെത്തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയരാജനും ടി.വി. രാജേഷും ഷുക്കൂറിനെ കൈകാര്യം ചെയ്യാന്‍ മറ്റൊരു പ്രതി ഫോണിലൂടെ പറയുന്നത് കേട്ടെങ്കിലും ഇതു തടയാന്‍ നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടും ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ഈ കേസില്‍ തുടരന്വേഷണം അനിവാര്യമെങ്കില്‍ ആദ്യം കേസന്വേഷിച്ച ഏജന്‍സി തന്നെയാണ് വേണ്ടതെന്നും ഇതിനായി ഹര്‍ജിക്കാരി സെഷന്‍സ് കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അഡ്വ. എം.കെ. ദാമോദരന്‍ വാദിച്ചു.
2012 ഫെബ്രുവരിയില്‍ പി.ജയരാജനും ടി.വി. രാജേഷും കണ്ണൂരില്‍ കാറില്‍ സഞ്ചരിക്കവെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനുള്ള പ്രതികാരമായി സിപിഎം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: