എറണാകുളം: ലാവ്ലിന് കേസില്‍ തനിയ്ക്ക് യാതൊരു തരത്തിലുള്ള ഭയവുമില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണ്. തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ല. ലാവ്ലിന് കേസില്‍ പിണറായി വിജയന് മറുപടി പറയണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്റെ ആവശ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. നവകേരള മാര്‍ച്ചിനിടെ എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ എത്രയും പെട്ടെന്ന് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് താന്‍. സി.ബി.ഐ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിയ്ക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞ പിണറായി സുധീരനെതിരെ രൂക്ഷ വിമര്‍ശനവും നടത്തി. അബ്കാരി വ്യവസായിയായ ഫിറ്റ്നസ് മധുവിന്റെ കാറിലാണ് സുധീരന് ഇപ്പോള്‍ സഞ്ചരിയ്ക്കുന്നതെന്ന് പിണറായി പറഞ്ഞു. സുധീരന്റെ ഭാര്യാസഹോദരന്‍ അബ്കാരി ബിസിനസില്‍ പങ്കുണ്ടെന്നും പിണറായി ആരോപിച്ചു.
ചാരക്കേസും കരുണാകരന്റെ രാജിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തെയും പിണറായി വിമര്‍ശിച്ചു. എന്തും പറഞ്ഞ് ജനങ്ങളെ തെറ്റദ്ധരിപ്പിയ്ക്കാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരം. അന്ന് കരുണാകരനെതിരെ ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിയ്ക്കുകയും ദൃശ്യങ്ങള്‍ സഹിതം പുറത്തുവിടുകയും ചെയ്തിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കി.
നേരത്തെ ലാവ്ലിന് കേസിനെക്കുറിച്ച് പിണറായി പ്രതികരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന് തുറന്ന കത്തെഴുതുകയും ഇത് മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: