ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയെ സമീപിച്ചു. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. നേരത്തെ ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരായ ഇരുവരും ജാമ്യമെടുത്തിരുന്നു.
മുതിര്‍ന്ന അഭിഭാഷകരായ ഹരിന്‍ റാവലും വിവേക് തംഖയുമാണ് സോണിയയ്ക്കും രാഹുലിനും വേണ്ടി ഹര്‍ജി നല്‍കിയത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയിന്മേലുള്ള കേസില്‍ വിചാരണ കോടതി അയച്ച സമന്‍സും ആവശ്യം നിരസിച്ച ദല്‍ഹി ഹൈക്കോടതി ഉത്തരവും റദ്ദാക്കണമെന്ന് സോണിയയും രാഹുലും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപ്പീലില്‍ ശരിയായ നടപടിക്രമങ്ങള്‍ ഹൈക്കോടതി കൈക്കൊണ്ടില്ലെന്ന് ഇരുവരുടേയും അഭിഭാഷകര്‍ ആരോപിച്ചു. ഫെബ്രുവരി 20ന് കോടതി തുടര്‍വാദം കേള്‍ക്കും.
യങ് ഇന്ത്യന്‍സ് എന്ന കമ്പനിയുണ്ടാക്കി നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയ്ക്ക് കോണ്‍ഗ്രസ് പല തവണയായി 90 കോടിയോളം രൂപ വായ്പ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: