ന്യൂദല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതല്‍ ആരംഭിക്കും. പൊതു ബജറ്റ് 29നു അവതരിപ്പിക്കും. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററികാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. റെയില്‍വേ ബജറ്റ് 25ന് അവതരിപ്പിയ്ക്കാനും തീരുമാനമായി. 26നായിരിയ്ക്കും ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തികസര്‍വേ. ബജറ്റ് സെഷന്റെ ആദ്യഭാഗം മാര്‍ച്ച് 16ന് അര്വസാനിയ്ക്കും. രണ്ടാം ഭാഗം ഏപ്രില്‍ 25 മുതല്‍ മെയ് 13 വരെയായിരിയ്ക്കും. പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് യോഗതീരുമാനങ്ങള്‍ അറിയിച്ചത്.
അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ബജറ്റ് സെഷന് രണ്ടായി നടത്തുന്നത്. അസം, തമിഴ്നാട്. കേരളം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന സാഹചര്യത്തില്‍ ബജറ്റ് സെഷന് വെട്ടിച്ചുരുക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതായും എന്നാല്‍ പൂര്‍ണമായ സെഷന് വേണമെന്നാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും സര്‍ക്കാരിന്റെയും നിലപാട്. അതുകൊണ്ട് സെഷന് വെട്ടിച്ചുരുക്കില്ല.
2011ല്‍ നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടന്നിരുന്ന സമയത്ത് ബില്ലുകള്‍ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്ക് വിടേണ്ടെന്നും സെഷന് വെട്ടിച്ചുരുക്കാനുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ ബില്ലുകള്‍ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്ക് വിടാന്‍ തന്നെയാണ് നിലവില്‍ സര്‍ക്കാരിന്റെ തീരുമാനമെന്ന് നായിഡു വ്യക്തമാക്കി. ബജറ്റ് സമ്മേളനം ശീതകാലസമ്മേളനം പോലെ ബഹളത്തില്‍ മുങ്ങില്ലെന്നും ക്രിയാത്മകമായചര്‍ച്ചകളും നിയമനിര്‍മ്മാണവും സാദ്ധ്യമാകുമെന്നുമാണ് പ്രതീക്ഷയെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. സര്‍വകക്ഷിയോഗത്തിന് ശേഷമാണ് കാബിനറ്റ് ഉപസമിതി ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: