ബ്രഹ്മാവ് ചോദിച്ചു: ദേവദേവാ, എന്തിനാണ് അങ്ങ് തപസ്സു ചെയ്യുന്നത്? സര്‍വ്വജഗത്തിന്റെയും നാഥനായ അങ്ങ് ധ്യാനത്തിലിരിക്കുന്നത് കണ്ടിട്ട് എനിക്ക് വിസ്മയം തീരുന്നില്ല. അങ്ങയുടെ നാഭിയില്‍ വിരിഞ്ഞ താമരയിലാണല്ലോ ഞാനുണ്ടായത്. സൃഷ്ടികര്‍മ്മങ്ങള്‍ അങ്ങെന്നെ ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങയെക്കാള്‍ ആരാദ്ധ്യനായ ദേവനാരാണ്? കാരണവും കാര്യവും അങ്ങാണ്. അങ്ങയുടെ ഇച്ഛയ്ക്കൊത്ത് ഞാന്‍ സൃഷ്ടിക്കുന്നു, മഹേശ്വരന് ഉചിതമായി അവയെ സംഹരിക്കുന്നു. അങ്ങയുടെ ആജ്ഞാനുവര്‍ത്തികളാണ് ഞങ്ങള്‍ രണ്ടുപേരും. അഗ്നിയും സൂര്യനും അനിലനും മേഘവും എല്ലാം അങ്ങയുടെ നിയന്ത്രണത്തിലാണ്. എന്നിട്ടും അങ്ങ് മറ്റൊരു ദേവനെ ഉപാസിക്കുന്നു! എത്ര അത്ഭുതം! അങ്ങയുടെ രഹസ്യം എന്തെന്ന് പറഞ്ഞു തന്നാലും മഹാത്മാക്കള്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലല്ലോ!
അപ്പോള്‍ വിഷ്ണുഭഗവാന് പറഞ്ഞു: ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരായ നാം ത്രിമൂര്‍ത്തികള്‍ക്ക് സൃഷ്ടിസ്ഥിതിസംഹാരപ്രാഭവങ്ങള്‍ ഉണ്ടെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ നാം ഈ പ്രവൃത്തികള്‍ ചെയ്യുന്നത് പരാശക്തിയുടെ കല്‍പ്പനയനുസരിച്ചാണെന്നു വേദജ്ഞര്‍ പറയുന്നു. വിശ്വസൃഷ്ടിക്കു പിറകില്‍ രാജസരൂപത്തില്‍ നിന്നിലും, സ്ഥിതിപരിപാലനത്തിനായി സാത്വികരൂപത്തില്‍ എന്നിലും സംഹാരത്തിനായി താമസരൂപത്തില്‍ രുദ്രനിലും ദേവിയാണ് നിലകൊള്ളുന്നത്. ദേവിയുടെ ശക്തിസ്രോതസ്സില്ലാതായാല്‍ നാമെല്ലാം നിസ്തേജരാവും. ശക്തിക്ക് അധീനരാണ് നാമെന്നു കാണിക്കാന്‍ പല ദൃഷ്ടാന്തങ്ങളും ഞാന്‍ പറഞ്ഞു തരാം.
ആദിശേഷനെന്ന മെത്തയില്‍ ഞാനുറങ്ങുന്നു. കാലമാവുമ്പോള്‍ ഞാനുണരുന്നത് ആ ശക്തിയുടെ പ്രാഭാവത്താലത്രേ. ഞാനാ ശക്തിയുടെ ബലത്തിലാണ് തപസ്സു ചെയ്യുന്നതും ലക്ഷ്മിയുമായി വിഹരിക്കുന്നതും. ചിലപ്പോള്‍ എനിക്ക് അസുരവര്‍ഗ്ഗവുമായി എറ്റ് മുട്ടേണ്ടതായും ഭയങ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടതായും വരുന്നു. പ്രളയജലത്തില്‍ നിന്നുകൊണ്ട് ഞാന്‍ അയ്യായിരം കൊല്ലം മല്ലയുദ്ധം ചെയ്ത കാര്യം അങ്ങേയ്ക്കറിയാം. എന്റെ കര്‍ണ്ണമലത്തില്‍ നിന്നുണ്ടായ മധുകൈടഭന്മാരെ ഞാന്‍ വധിച്ചത് ദേവിയുടെ പ്രഭാവത്താലാണ്.
ആ ദേവിയാണ് എല്ലാറ്റിന്റെയും പരമകാരണമെന്ന് അങ്ങേയ്ക്കറിയാം. പിന്നെയെന്തിനാണ് വീണ്ടും അതെപ്പറ്റി ചോദിക്കുന്നത്? ആ ഭഗവതിയുടെ ഇച്ഛയ്ക്കൊത്ത് ഞാന്‍ അലയാഴിയില്‍ അലയുന്നു. യുഗംതോറും ആമ, പന്നി, മുതലായ അവതാരങ്ങളും ഞാന്‍ കൈക്കൊള്ളുന്നു. മൃഗങ്ങളായി ജനിക്കാന്‍ ആരാണിഷ്ടപ്പെടുക? എന്നാല്‍ ദേവി അതിനായി കല്പ്പിച്ചാല് നാം അനുസരിക്കുക തന്നെ! പൂമങ്കയായ ലക്ഷ്മിയെ വിട്ടു മീനാദികളായി ജനിക്കാന്‍ ആരാണ് പോവുക? സുഖമായി ഉറങ്ങാനുള്ള മെത്ത വേണ്ടെന്നുവച്ചു ഗരുഡന്റെ പുറത്തേറി യുദ്ധം ചെയ്യാന്‍ ആരാണ് ഇഷ്ടപ്പെടുക? പണ്ട് വില്ലിന്റെ ഞാണ് പൊട്ടി എന്റെ തല തെറിച്ചു പോയതും അത് കണ്ട അങ്ങ് എനിക്കൊരു കുതിരത്തല വെച്ച് തന്നതും ഓര്‍മ്മയുണ്ടല്ലോ? എനിക്ക് ഹയാനനന്‍ എന്ന പേരുണ്ടായത് അങ്ങിനെയാണ്. എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെങ്കില് ഇതൊക്കെ സംഭവിക്കുമോ? ഞാനും പരാശക്തിയ്ക്ക് അധീനന്‍ മാത്രം. ചതുര്മുഖാ, ആ ദേവിയെ പ്രീതിപ്പെടുത്താന്‍ ഞാനും നിത്യവും ദേവീധ്യാനം ചെയ്യുന്നു. ആ ഭഗവതിക്ക് മുകളിലായി ഞാന്‍ ആരെയും കാണുന്നില്ല.
നാരദന് തുടര്‍ന്നു: ഭഗവാന് വിഷ്ണു പറഞ്ഞതായ ഇക്കഥ എനിക്ക് പറഞ്ഞു തന്നത് അച്ഛന് തന്നെയാണ്. ആ ദേവിയുടെ കാലടി പണിതാല്‍ എല്ലാ അഭീഷ്ടങ്ങളും പരാശക്തി നടത്തിത്തരും.
സൂതന്‍ പറഞ്ഞു: നാരദന് പറഞ്ഞത് കേട്ട് സത്യവതിയുടെ പുത്രനായ വ്യാസന് ദേവീ ഭജനത്തിനായി മഹാമേരുവിലേയ്ക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: