തിരുവനന്തപുരം: ബ്രസീല്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുള്ള സിക വൈറസ് ബാധയെക്കുറിച്ച് കേരളത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതേസമയം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം രൂപീകരിച്ച വിദഗ്ദ്ധസമിതി തിരുവനന്തപുരം ഐഎംഎ ആസ്ഥാനമന്ദിരത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിവിശേഷം വിലയിരുത്തി.
ഐഎംഎ ഗവേഷണവിഭാഗം ചെയര്മാന് ഡോ.കെ.പി. ബാലകൃഷ്ണന്, കണ്‍വീനര്‍ ഡോ. മുഹമ്മദ് ഷാഫി, ഡോ. പ്രശാന്ത് സി.വി, ഡോ. ജോണ്‍ പണിക്കര്‍, ഡോ. രമ (തിരുവനന്തപുരം മെഡിക്കല്‍കോളേജ് മൈക്രോ ബയോളജി വിഭാഗം മേധാവി), ഡോ. അരവിന്ദ് (തിരുവനന്തപുരം മെഡിക്കല്‍കോളേജ് സാംക്രമിക രോഗവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍), ഡോ. അജിത്ത് ചക്രവര്‍ത്തി, ഡോ.ഷിബു (തിരുവനന്തപുരം മെഡിക്കല്‍കോളേജ് കമ്മ്യൂണിറ്റി വിഭാഗം വിദഗ്ദ്ധര്‍) എന്നിവരുള്‍പ്പെട്ട സമിതിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തിയത്.
ഡെങ്കിപ്പനിയും മറ്റും ഉണ്ടാക്കുന്ന വൈറസുകളോട് സാമ്യമുള്ള വൈറസാണ് സിക വൈറസ്. 1947-ല്‍ ഉഗാണ്ടയിലെ സികകാടുകളില് കണ്ടെത്തിയിട്ടുള്ള ഈ വൈറസ് 2007വരെ മനുഷ്യരില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പനി, പേശീവേദന, കണ്ണ് ചുമപ്പ്, മണല്തരിപോലെയുള്ള തൊലിയിലെ പൊങ്ങല് എന്നിവയാണ് രോഗലക്ഷണങ്ങള്‍. വൈറസ് ബാധയുള്ള അഞ്ചിലൊരാള്ക്കുമാത്രമേ ഈ ലക്ഷണങ്ങള്പോലും കാണാറുള്ളൂ. പ്രത്യേക ചികിത്സയൊന്നും കൂടാതെ ഒരാഴ്ചയ്ക്കുള്ളില്‍ രോഗം അവസാനിക്കും.
ഗര്‍ഭിണികളില്‍ പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളില്‍ സിക്ക വൈറസ് ബാധയുണ്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ തലയുടെ വളര്‍ച്ച കുറയുകയും തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് അജീവനാന്ത ആരോഗ്യപ്രശ്നം ഉണ്ടാക്കും. സിക വൈറസ് ബാധ കൂടുതലുള്ള ഇരുപത്തിനാലോളം രാജ്യങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ സിക വൈറസ് പരിശോധന നടത്തണം. ഗര്‍ഭിണികള്‍ക്ക് സിക വൈറസ് ബാധയുണ്ടായിട്ടുണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച നിരീക്ഷിക്കുവാനായി പ്രത്യേക സ്കാന്‍ പരിശോധനകള്‍ ചെയ്യണം.
ഡെങ്കിപനിയും മറ്റും പരത്തുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ എത്തിച്ചേരുന്ന രോഗവാഹകരില്‍നിന്ന് രോഗം പകരാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. പ്രവാസികള്‍ വളരെയധികമുള്ളതിനാല്‍ സംസ്ഥാനവും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
ഐഎംഎയുടെ ഗവേഷണവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും സിക വൈറസ് രോഗത്തെക്കുറിച്ചുള്ള പരിശീലന പരിപാടി വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. രോഗത്തെക്കുറിച്ചുള്ള സമ്പൂര്ണവിവരണം പൊതുജനങ്ങള്‍ക്കായും ആരോഗ്യപ്രവര്‍ത്തകര്‍ക്കായും ഐഎംഎയുടെ ഗവേഷണവിഭാഗം പുറത്തിറക്കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജയകൃഷ്ണന് എ.വി, സംസ്ഥാന സെക്രട്ടറി ഡോ. സാമുവല്‍ കോശി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: