മാവേലിക്കര: കേരള ക്ഷേത്രസംരക്ഷണ സമിതി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദേവോ ഭവ എന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന സ്ത്രീ സ്വഭിമാന്‍ യാത്രയ്ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. മാന്നാര്‍, ചെട്ടികുളങ്ങര, പേരിശ്ശേരിയിലുമാണ് യാത്രയ്ക്ക് സ്വീകരണം നല്‍കിയത്. സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നടമാടുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് യാത്രാനായിക മാതൃസമിതി അധ്യക്ഷ പ്രൊഫ. വി.ടി. രമ സ്വീകരണ യോഗങ്ങളില്‍ പ്രസംഗിച്ചത്.
സുവര്‍ണ്ണ കാന്തപുരം മുസലിയാര്‍ മാതൃത്വത്തെ ഒന്നടങ്കം പ്രസവിക്കുന്ന ഉപകരണമായി ചിത്രീകരിച്ച് അധിക്ഷേപിച്ചപ്പോള്‍ സമൂഹം നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ചെട്ടികുളങ്ങരയില്‍ നടന്ന യോഗത്തില്‍ പ്രൊഫ.വി.ടി. രമ പറഞ്ഞു. ഏത് പരാമര്‍ശത്തെയും വിപ്ലവമായി ചിത്രീകരിക്കുന്ന ചാനലുകാര് ഈ അധിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി പ്രതിഷേധം നടത്തുന്നവര്‍പോലും ഈ അധിക്ഷേപത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇന്ന് സമൂഹത്തില്‍ അമ്മ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റി സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം മാറ്റിയിരിക്കുകയാണ്.
ലൗ ജിഹാദുപോലെയുളള ആഭാസങ്ങള്‍ സമൂഹത്തിന് മുന്നിലേക്ക് എറിഞ്ഞിട്ട് സ്ത്രീകളെ ജാതി തിരിച്ച് കച്ചവടച്ചരക്കുകളാക്കി മാറ്റുകയാണ്. ചുംബനസമരങ്ങള്‍ പോലെയുള്ള നീചപ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അരങ്ങേറുമ്പോള്‍ ഭാരതത്തിന്റെ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അമ്മമാരുടെ മനസുകള്‍ ഇടറുന്നത് നാം തിരിച്ചറിയണം. നമ്മുടെ കുട്ടികള്‍ക്ക് ഭാരതത്തിന്റെ പാരമ്പര്യവും അമ്മ എന്ന സങ്കല്‍പ്പത്തിന്റെ ആഴവും മനസിലാക്കി നല്കാന് നാം ഓരോരുത്തരും തയ്യാറായാല്‍ പാരമ്പര്യം കളങ്കപ്പെടുത്തുന്ന നീചശക്തികളെ ഇല്ലാതാക്കാന്‍ കഴിയും.
മനശാസ്ത്രപരവും, സാംസ്ക്കാരികപരവുമായ മാറ്റത്തിലൂടെ മാത്രമേ ഇതിനെ തടയിടാന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.കെ. രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: