മാവേലിക്കര: രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് വിമുക്ത ഭടന്മാര് പ്രക്ഷോഭത്തിലേക്ക്.
സിഎസ്ഡി കാന്റീന് മുഖാന്തിരം വാങ്ങുന്ന സാധനങ്ങള്‍ക്ക് വില്‍പ്പന നികുതി മറ്റ് സംസ്ഥാനങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. സംസ്ഥാനത്തും നികുതി പൂര്‍ണ്ണമായും ഒഴിവാക്കുക, 2000ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വീട്ടുകരം ഒഴിവാക്കുക, നിയമനങ്ങളില്‍ വിമുക്ത ഭടന്മാര്ക്ക് സംവരണം അനുവദിക്കുക, ഉന്നത വിദ്യാഭ്യാസത്തിന് നിശ്ചിത കോട്ട അനുവദിക്കുക, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിമുക്ത ഭടന്മാര്ക്ക് സാമ്പത്തിക സഹായം നല്കി പുനരധിവസിപ്പിക്കുക, സിഎസ്ഡി കാന്റീനില്‍ ഗൃഹോപകരണങ്ങളുടെ വില്‍പ്പന പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിമുക്ത ഭടന്മാര് മുന്നോട്ടു വയ്ക്കുന്നത്.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ് ലീഗ് സംസ്ഥാന തലത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മാവേലിക്കര താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒന്‍പതിന് രാവിലെ താലൂക്ക് ഓഫീസ് പ്രകടനവും കൂട്ടധര്‍ണ്ണയും നടത്തും.
രാവിലെ 10ന് തഴക്കര കരയംവട്ടം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമന് ഫഌഗ് ഓഫ് ചെയ്യും. പുതിയകാവ്, മിച്ചല്‍ ജംഗ്ഷന് വഴി താലൂക്ക് ഓഫീസില്‍ മാര്‍ച്ച് എത്തിച്ചേര്‍ന്ന ശേഷം നടക്കുന്ന ധര്‍ണ്ണ ആര്. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെഎസ്ഇഎസ്എല്‍ സംസ്ഥാന പ്രസിഡന്റ് ബ്രിഗേഡിയര്‍ ജി.ആനന്ദക്കുട്ടന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: