ഗോഹട്ടി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിന്റെ തലസ്ഥാനമായ ഗോഹട്ടിയും മേഘാലയയുടെ തലസ്ഥാനം ഷില്ലോങ്ങും ഒരുങ്ങി. ഇരുനഗരങ്ങളിലുമായി അരങ്ങേറുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കായിക മാമാങ്കം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗോഹട്ടിയിലെ പതിനേഴും ഷില്ലോങ്ങിലെ ഒമ്പതും ഉള്‍പ്പെടെ 26 വേദികളിലായി 23 ഇനങ്ങളില്‍ മൂവായിരത്തിലധികം കായിക താരങ്ങള്‍ ഗെയിംസിനെത്തും.
228 സ്വര്‍ണമെഡലുകളാണ് സമ്മാനിക്കുക. താരങ്ങളെ വരവേല്‍ക്കാന്‍ ഇരു നഗരങ്ങളും സജ്ജം. ഗെയിംസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കു പുറമെ അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക രാജ്യങ്ങളെത്തും.
അത്ലറ്റിക്സ്, ആര്‍ച്ചറി, ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, സൈക്കിളിങ്, ബോക്സിങ്, ഫുട്ബോള്‍, ജൂഡോ, ഹാന്‍ഡ്ബോള്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഹോക്കി, തെയ്ക്വാണ്ടോ, കബഡി, വുഷു, ഖോ-ഖോ, ഷൂട്ടിങ്, സ്ക്വാഷ്, നീന്തല്‍, ട്രയാത്ലണ്, വോളിബോള്‍, ഭാരദ്വോഹനം, ഗുസ്തി ഇനങ്ങളാണ് ഗെയിംസിലുള്ളത്. ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് മത്സരങ്ങള്‍ ഒമ്പതിന് ആരംഭിക്കും. ആര്‍ച്ചറി മത്സരങ്ങള്‍ ഇന്നു തുടങ്ങും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നാളെ മുതല്‍. ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങളെക്കുറിച്ചു മാത്രമാണ് ആശങ്ക. ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷനിലെ അധികാരത്തര്‍ക്കം മൂലം ബാസ്ക്കറ്റ്ബോളില്നിന്ന് വിട്ടുനില്‍ക്കാന്‍ അന്താരാഷ്ട്ര സംഘടനയായ ഫിബ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണേഷ്യന്‍ കായികോത്സവത്തിലെ ചക്രവര്‍ത്തിമാരായ ഇന്ത്യ ഇത്തവണയും സമ്പൂര്‍ണ ആധിപത്യമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ 90 സ്വര്‍ണമുള്‍പ്പെടെ 175 മെഡലുകള്‍ സ്വന്തമാക്കിയ ആതിഥേയര്‍ ഇത്തവണ തങ്കത്തിളക്കം നൂറ് കടത്തുക ലക്ഷ്യമിടുന്നു. ഒളിംപിക്സ് വര്‍ഷമായതിനാല്‍ റിയോ ഒളിംപിക്സിനു മുന്നോടിയായുള്ള പരിശീലനവും ഇന്ത്യന്‍ താരങ്ങള്‍ ലക്ഷ്യമിടുന്നു. അത്ലറ്റിക്സില് ശ്രീലങ്കയാകും വെല്ലുവിളി. ഗുസ്തി, ബോക്സിങ്, ബാഡ്മിന്റണ്‍, ടെന്നീസ്, സ്ക്വാഷ്, ഷൂട്ടിങ് തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയുടെ അശ്വമമേധം തന്നെയാകുമെന്നാണ് കരുതുന്നത്. പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ ജഴ്സിയില്‍ അണിനിരക്കും.
ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നത് ഗോഹട്ടിയിലെ സരുസജയ് സ്പോര്‍ട്സ് കോംപ്ലക്സിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍. അത്ലറ്റിക്സ് മത്സരങ്ങളും ഇതേ മൈതാനത്ത്. ബാസ്ക്കറ്റ്ബോള്‍, നീന്തല്‍, ട്രയാത്ലണ്, വോളിബോള്‍ മത്സരങ്ങള്‍ക്കും വേദി സരുസജയ് സ്പോര്‍ട്സ് കോംപ്ലക്സ്. ഫുട്ബോള്‍ സരുസജയിലും, ബൗറ സ്പോര്‍ട്സ് കോംപ്ലക്സിലെ നെഹ്റു സ്റ്റേഡിയത്തിലും അരങ്ങേറും.
സൈക്കിളിങ്ങിന് ദേശീയപാത 37 വേദിയാകുമ്പോള്‍, ഹാന്‍ഡ്ബോള്‍ സൊനാപൂരില്. ഹോക്കി ഭെതപുര ഹോക്കി സ്റ്റേഡിയത്തിലും, കബഡി ബറുവ സ്പോര്‍ട്സ് കോംപ്ലക്സിലും, ഷൂട്ടിങ് ഖാലിപുര ഷൂട്ടിങ് റേഞ്ചിലും നടക്കും.
ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബോക്സിങ്, ജൂഡോ, ടേബിള്‍ ടെന്നീസ്, വുഷു, തെയ്ക്വാണ്ടോ മത്സരങ്ങള്‍ ഷില്ലോങ്ങില്‍. ജവഹര്‍ലാല്‍ നെഹ്റു സ്പോര്‍ട്സ് കോംപ്ലക്സ്, നെഹു കാംപസ്, പോളോ മൈതാനം, നെയ്ഗ്രിഹ്മംസ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങള്‍ വേദികള്‍.
ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദക്ഷിണേഷ്യന്‍ കായിക മാമാങ്കം വീണ്ടുമെത്തുന്നത്. 2010ല്‍ ബംഗ്ലാദേശ് തലസ്ഥാനം ധാക്കയിലാണ് അവസാനം ഗെയിംസ് നടന്നത്. 2012ല്‍ ദല്‍ഹിയില്‍ അരങ്ങേറേണ്ടിയിരുന്ന ഗെയിംസാണ് ആറു വര്‍ഷത്തിനു ശേഷം ഗോഹട്ടിയിലെത്തുന്നത്. മൂന്നാം തവണയാണ് ഗെയിംസിന് ഇന്ത്യ വേദിയാകുന്നത്. 1987ല്‍ കൊല്‍ക്കത്ത, 1995ല്‍ ചെന്നൈ ഇതിനു മുന്‍പത്തെ വേദികള്‍. 1984ല്‍ തുടങ്ങിയ ഗെയിംസ് ആദ്യം സൗത്ത് ഏഷ്യന്‍ ഫെഡറേഷന് ഗെയിംസ് (സാഫ്) എന്നാണ് അറിയപ്പെട്ടിരുന്നത്. 2004ല്‍ ദക്ഷിണേഷ്യന്‍ ഗെയിംസായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: