തൊടുപുഴ: ജില്ലയുടെ വശ്യമനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. 2015ല്‍ തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 1,38,976 പേരാണ് അധികമായി എത്തിയത്. ഇക്കാലയളവില്‍ മൊത്തം 19,72,443 വിനോദ സഞ്ചാരികളാണ് തേക്കടി, മൂന്നാര്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍, കാല്‍വരിമൗണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി കെ.വി ഫ്രാന്‍സിസ് പറഞ്ഞു. 2014 ല്‍ എത്തിയത് 18,33,467 പേരായിരുന്നു. സഞ്ചാരികളുടെ വരവില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധന ഉണ്ടായ ടൂറിസം കേന്ദ്രം വാഗമണ്ണാണ്. ഇവിടെ 2015ല്‍ തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65,852 പേരാണ് അധികമായി എത്തിയത്. 2014ല്‍ 2,63,345 പേര് എത്തിയപ്പോള്‍ 2015ല്‍ എത്തിയത് 3,29,237 പേരാണ്. ഇപ്പോഴും ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് തേക്കടിയിലും മൂന്നാറിലും തന്നെ. 2014ല്‍ 6.7 ലക്ഷം പേരാണ് തേക്കടിയിലെ വന, ജലാശയ ഭംഗി നുകരാന്‍ എത്തിയതെങ്കില്‍ 2015ല്‍ അത് 7.32 ലക്ഷമായി ഉയര്‍ന്നു. 62,000 പേരാണ് ഇവിടെ കഴിഞ്ഞവര്‍ഷം കൂടുതലായെത്തിയത്. മൂന്നാര്‍, ഇരവികുളം ദേശീയ പാര്‍ക്ക്, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലായി 2015ല്‍ 7,33,419 പേരാണ് എത്തിയത്. 2014ല്‍ ഇത് 7,36,513 പേരായിരുന്നു. രാമക്കല്‍മേട്ടില്‍ 12,255 പേരും ഹില്‍വ്യൂ പാര്‍ക്കില്‍ 1817 പേരും വാഗമണ്ണില്‍ 65,852 പേരും അധികമായി എത്തി. പുതിയ സൗകര്യങ്ങളേര്പ്പെടുത്തിയതോടെ കാല്വരിമൗണ്ടിലേക്കും പരമ്പരാഗത ടൂറിസം കേന്ദ്രമായ തൊമ്മന്‍കുത്തിലേക്കും സഞ്ചാരികള്‍ വന്‍തോതിലാണ് കഴിഞ്ഞവര്‍ഷം എത്തി. കാല്‍വരിമൗണ്ടില്‍ കഴിഞ്ഞവര്‍ഷം 55358 പേരും തൊമ്മന്‍കുത്തില്‍ 54,320 പേരും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: