അരിക്കുഴ: വേനല്‍ കടുത്തതോടെ അരിക്കുഴയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. വരിക്കത്താനത്ത് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗം മുതല്‍ അരിക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗത്ത് കുടിവെള്ളമെത്തിയിട്ട് മാസങ്ങളായി. വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സംവിധാനത്തിലെ പാളിച്ചയും പൈപ്പുകള്‍ തകര്‍ന്നതും മൂലവുമാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിയത്. പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് പലതവണ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു പരിഹരവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അരിക്കുഴ എംവിഐപി കനാലിലൂടെയുള്ള ജലനിരപ്പ് താഴ്ന്നതോടെ സമീപ പ്രദേശത്തുള്ള കിണറുകളിലേയും വെള്ളം വറ്റി. എത്രയും വേഗം കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: