ന്യൂദല്‍ഹി: മജിസ്ട്രേറ്റു കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെ, നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതികളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ദല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ചു. 2015 ഡിസംബര്‍ ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തിക്കേസില്, പ്രതികളുടെ പങ്ക് വ്യക്തമാണെന്നും പത്രത്തിന്റെ നിയന്ത്രണം എങ്ങനെ അവരുടെ കൈകളില്‍ വന്നുവെന്ന് സംശയിക്കുന്നുവെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഗാന്ധിമാരെ കൂടാരെ സുമന് ദുബെ, സാം പിത്രോദ, ഒസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസില്‍ ഡിസംബര്‍ 19-ന് നേരിട്ട് പാട്യാല ഹൗസ് കോടതിയില്‍ ഹാജരായ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ഇവര്‍ പ്രമുഖ നേതാക്കളായതിനാല്‍ രക്ഷപ്പെട്ടുകളയുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍, കീഴ്ക്കോടതി നടപടികള്‍ക്കെതിരേ ഇവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഒപ്പം ഇവരുടെ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷണം വേണ്ടതാണെന്ന അഭിപ്രായവും പ്രകടിപ്പിച്ചു. ഇതിനെതിരേയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബിജെപി നേതാവുകൂടിയായ സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയാണ് കേസിന് അടിസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: