കൊച്ചി: ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നും പാര്‍ട്ടിയുടെ നയങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും കടന്നുവരാമെന്നും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ആലുവ പാലസില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കോര്‍ കമ്മറ്റിക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ സംവിധാനം ശക്തമാക്കും. അതിന്റെ ഭാഗമായി ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം സജീവമാക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ബിജെപി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കും.
തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി 15 അംഗ കമ്മറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ-കാര്‍ഷിക മേഖല തകര്‍ന്നിരിക്കുകയാണ്. സര്‍വ്വത്ര മേഖലകളിലും മുരടിപ്പാണ്. ഇടത്-വലത് മുന്നണികളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടും. ജനങ്ങളുടെ മുന്നില്‍ ബിജെപി നയരേഖ അവതരിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു. ജനങ്ങള്‍ ബിജെപിയെ പിന്തുണക്കുമെന്നതിന് തെളിവാണ് ഒമ്പത് ജില്ലകള്‍ പിന്നിട്ട വിമോചനയാത്രക്ക് ലഭിച്ച സ്വീകരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയുടെ കേരളം-തമിഴ്നാട് ഘടകങ്ങളുടെ കോര്‍ കമ്മറ്റി യോഗങ്ങളാണ് വെവ്വേറേ നടന്നു. പ്രധാനമായും ഇരുസംസ്ഥാനങ്ങളിലും അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ചര്‍ച്ച ചെയ്യാനായിരുന്നു കോര്‍ കമ്മറ്റി യോഗങ്ങള്‍. കേരള അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കോര്‍ കമ്മറ്റി അംഗങ്ങളായ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍, ദേശീയ സെക്രട്ടറി എച്ച്. രാജ, സഹസംഘടനാ സെക്രട്ടറി സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് തമിഴ്നാട് ഘടകത്തിന്റെ കോര്‍ കമ്മറ്റി യോഗമായിരുന്നു. ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷ തമിഴ് അരശ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, പൊന്രാധാകൃഷ്ണന്, പീയൂഷ് ഗോയല്‍ എന്നിവരും എല്‍. ഗണേഷും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: