തിരുവനന്തപുരം : എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആ മന്ത്രിസഭയില്‍ മാണിമാരും ബാബുമാരും ഉണ്ടാകില്ലെന്ന പിണറായി വിജയന്റെ മേനിനടിക്കല്‍ ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ ‘കള്ളന് കള്ളന്’ വിളിയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് മന്തി കെ.ബാബു. കട്ടമുതലുമായി ഓടിരക്ഷപ്പെടുമ്പോഴുള്ള പെരുംകള്ളന്മാരുടെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയും. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ കുംഭകോണത്തിന്റെ മുഖ്യസൂത്രധാരനായി പ്രതിക്കൂട്ടില്‍ നില്ക്കുന്ന പിണറായി വിജയന് മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ അധിക്ഷേപിക്കാന്‍ എന്ത് ധാര്‍മ്മികതയാണുള്ളതെന്നും ബാബു ചോദിച്ചു.
കേരളം രൂപംകൊണ്ടശേഷമുള്ള എല്ലാ കുംഭകോണ ആരോപണങ്ങള്‍ ചേര്‍ത്തുവച്ചാലും ലാവ്ലിന് അഴിമതിയില്‍ പിണറായി വിജയനെ ചൂഴ്ന്നുനില്ക്കുന്ന ആരോപണത്തോളം വലുതല്ല. ആ ‘പരമയോഗ്യനാണ്’ മാണിമാരും ബാബുമാരും എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് പറയുന്നതെന്നും ബാബു പ്രസ്താവനയില്‍ പറഞ്ഞു.
വ്യവസായം നടത്താന്‍ എത്തുന്നവരോട് പണംപറ്റുന്ന ആളായി മുഖ്യമന്ത്രി മാറിയെന്ന പിണറായി വിജയന്റെ ആരോപണം ക്രിമിനല്‍ സ്വഭാവമുള്ള തട്ടിപ്പുകാരിയായ സരിതയെ വെള്ളപൂശുന്നതാണ്. അധികാര ദുരമൂത്ത പിണറായി വിജയന് ഏതു ചെകുത്താനെ കൂട്ടുപിടിച്ചായാലും മുഖ്യമന്ത്രി പദത്തിലെത്തണം. അതിനായി ആസൂത്രണം ചെയ്തിരിക്കുന്ന ഈവന്റ് മാനേജ്മെന്റ് ഷോയാണ് യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ നടക്കുന്ന വ്യക്തിഹത്യകള്‍. അതിന്റെ തിരക്കഥ തയ്യാറാക്കി കൊടുത്തിരിക്കുന്നത് ഈവന്റ് മാനേജ്മെന്റ് കമ്പനിയാണെന്നും ബാബു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: