തിരുവനന്തപുരം: 2016ല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നു കാണിച്ച് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പരാതി സമര്‍പ്പിച്ചു. അനര്‍ഹരെ ഒഴിവാക്കി, സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കണമെന്നും തിരുവനന്തപുരത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടു.
അനധികൃതമായി വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇക്കാര്യം വേണ്ടവിധം പരിശോധിച്ച് വോട്ടര്‍പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയവരെ ഒഴിവാക്കി യോഗ്യരായ മുഴുവന്‍ ആളുകളെയും ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപിയെ പ്രതിനിധീകരിച്ച സംസ്ഥാന വക്താവ് അഡ്വ ജെ.ആര്. പദ്മകുമാര്‍ ആവശ്യപ്പെട്ടു.
യോഗ്യരായവര്‍ മാത്രമേ പട്ടികയില്‍ ഉണ്ടാകാവൂ എന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷികള്‍ എല്ലാവരും ആവശ്യപ്പെട്ടു. ഇലക്ഷന് ഐഡി കാര്‍ഡ് കൊണ്ടുവരാത്തവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കരുത്. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് ചെലവ് തുക വര്‍ധിപ്പിക്കണം, കക്ഷികള്‍ ആശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്ന് സിപിഎം പ്രതിനിധി തോമസ് ഐസക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തിയാല്‍ മതിയെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിനു വേണ്ടി തമ്പാനൂര്‍ രവി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: