കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് കാരായി രാജന്റെ ജില്ലാ പഞ്ചായത്ത് യോഗങ്ങളിലെ അസാന്നിധ്യം സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രസിഡണ്ടിന്റെ അസാന്നിധ്യം വികസന മുരടിപ്പ് സൃഷ്ടിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിലെ തോമസ് വര്‍ഗ്ഗീസിന്റെ പരാമര്‍ശമാണ് ബഹളത്തിന് വഴിവെച്ചത്. ജില്ലാ പഞ്ചായത്തിന്റെ 34 യോഗങ്ങള്‍ ഇതിനകം നടന്നുകഴിഞ്ഞുവെന്നും ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് കാരായി രാജന് പങ്കെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം രാജിവെച്ച് സ്ഥാനമൊഴിയണം അല്ലെങ്കില്‍ ഭരണസമിതി യുക്തമായ തീരുമാനമെടുക്കണമെന്നും തോമസ് ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ബഹളവുമുണ്ടായി.
ഇതിനെ പ്രതിരോധിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും രംഗത്തെത്തിയപ്പോള്‍ കൗണ്‍സില്‍ യോഗം ശബ്ദമുഖരിതമായി. ജില്ലാ പഞ്ചായത്ത് എംപ്ലോയീസ് ആന്റ് പെന്‍ഷനേര്‍സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ജില്ലാ വികസന കേന്ദ്രം കെട്ടിടത്തില്‍ മുറി അനുവദിക്കുന്നത് വൈകുകയാണെന്നും തീരുമാനമെടുക്കേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൗണ്‍സില്‍ യോഗത്തില്‍ വരാത്തതിനാല്‍ പദ്ധതി അനിശ്ചിതമായി നീണ്ടുപോകുകയാണെന്നും തോമസ് വര്‍ഗ്ഗീസ് കുറ്റപ്പെടുത്തി. മുറി അനുവദിക്കുന്നത് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ഹാജരാകാന്‍ പറ്റുന്നില്ലെങ്കില്‍ രാജിവച്ച് ഉത്തരവാദിത്വം മറ്റുള്ളവര്‍ ഏറ്റെടുക്കണം. ഇതുമൂലം വികസന പദ്ധതികള്‍ അനിശ്ചിതമായി നീളുകയാണ്. പ്രശനത്തില്‍ വ്യക്തമായ തീരുമാനമെടുക്കണമെന്നും തോമസ് വര്‍ഗ്ഗീസ് പറഞ്ഞു. ഇത് മറ്റു യുഡിഎഫ് അംഗങ്ങളും ഏറ്റുപിടിച്ചതോടെ കാരായി രാജന് രാജിവെക്കണമെന്നാവശ്യവുമായി യുഡിഎഫ് അംഗങ്ങള്‍ എഴുന്നേല്‍ക്കുകയായിരുന്നു.
സെക്രട്ടറി കരാര്‍ ഒപ്പിടുകയും വാടക അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തശേഷം മുറി നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു. മുറി അനുവദിക്കാത്തത് രാഷ്ര്ടീയ പ്രേരിതമാണെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നല്കിയ അപേക്ഷയില്‍ ധനകാര്യ സമിതി ശുപാര്‍ശ ചെയ്യുകയല്ലാതെ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനമെടുത്തിരുന്നില്ലെന്ന് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു. അടുത്ത ഭരണസമിതി തീരുമാനമെടുക്കട്ടെ എന്നാണ് അന്നത്തെ പ്രസിഡണ്ട് ഫയലില്‍ കുറിപ്പെഴുതിയതെന്നും അവര്‍ പറഞ്ഞു. എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുറി അനുവദിക്കാത്ത വിഷയത്തില്‍ എല്‍ഡിഎഫിലെ 15 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ യുഡിഎഫിലെ ഒമ്പത് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് യുഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെ സൊസൈറ്റിക്ക് മുറി നല്‍കേണ്ടതില്ലെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: