കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ 10 ദിവസത്തിനകം സിയാം മെഷീന് എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി പി ദിവ്യ അറിയിച്ചു. ജില്ലാ ആശുപത്രി എല്ലുരോഗ വിഭാഗത്തില്‍ സിയാം മെഷീന് ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്നതായ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തി കെ.പി.ചന്ദ്രന് മാസ്റ്ററാണ് വിഷയം ഉന്നയിച്ചത്. യന്ത്രം വാങ്ങുന്നതിനായി ജില്ലാ പഞ്ചായത്ത് പണം അനുവദിക്കുകയും ചെക്ക് നല്‍കുകയും ചെയ്തതായി യോഗത്തില്‍ അധ്യക്ഷയായിരുന്ന വൈസ് പ്രസിഡണ്ട് വിശദീകരിച്ചു. കെ എം സി എല്‍ ആണ് യന്ത്രം എത്തിച്ചുനല്‍കേണ്ടത്. ഇവരുടെ ഭാഗത്ത് കാലതാമസം ഉണ്ടായതാണ് പ്രശ്നം. 10 ദിവസത്തിനകം യന്ത്രം സ്ഥാപിക്കാന്‍ കര്‍ശന നടപടി കൈക്കൊണ്ടതായി വൈസ് പ്രസിഡണ്ട് പറഞ്ഞു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലെ പ്രവേശനം നിര്‍ത്തിവെച്ചുവെന്ന പരാതിയില്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്കാന് യോഗം തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയം ജില്ലക്ക് നഷ്ടപ്പെടാതിരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് കെ.പി.ചന്ദ്രന് മാസ്റ്റര്‍ ആവശ്യപ്പെട്ടു..
ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം മൂന്ന് ഷിഫ്റ്റായി വര്‍ധിപ്പിക്കാനുളള സാധ്യത പരിശോധിച്ചു വരികയാണെന്ന് വൈസ് പ്രസിഡണ്ട് പറഞ്ഞു. നഴ്സുമാരുടെയും സാങ്കേതിക ജീവനക്കാരുടെയും അപര്യാപ്തതയാണ് ഇതിന് പ്രധാന തടസ്സം. പി.കെ.ശ്രീമതി പ്രാദേശിക വികസനനിധിയില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് 5 ഡയാലിസിസ് മെഷീന് കൂടി സ്ഥാപിക്കാന്‍ നടപടിയായിട്ടുണ്ട്. 2 ടെക്നീഷ്യന്മാരെ സ്നേഹജ്യോതി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി വഴി നിയമിക്കാനാണ് ധാരണയെന്നും അവര്‍ പറഞ്ഞു. സ്നേഹജ്യോതി സൊസൈറ്റി പുന:സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്ന് കെ.പി.ജയബാലന്‍ മാസ്റ്റര്‍, അന്‍സാരി തില്ലങ്കേരി എന്നിവരെ സൊസൈറ്റി ഭരണസമിതിയില്‍ ഉള്‍പ്പെടുത്താന്‍ യോഗം അംഗീകാരം നല്കി. സയന്‍സ്പാര്‍ക്ക് ഗവേണിങ്ങ് കമ്മിറ്റി പുന:സംഘടന സംബന്ധിച്ച നിര്‍ദ്ദേശവും യോഗം അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയര്മാന് കെ.വി.സുമേഷ് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ പദ്ധതി ഫണ്ട് വിനിയോഗം 40.67 ശതമാനമാണെന്ന് സെക്രട്ടറി എം കെ ശ്രീജിത് റിപ്പോര്‍ട്ട് ചെയ്തു. വിവിധ കര്‍മസമിതികളുടെ രൂപീകരണം സംബന്ധിച്ച് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അവതരിപ്പിച്ച ശുപാര്‍ശ യോഗം അംഗീകരിച്ചു. കര്‍മസമിതി രൂപീകരണത്തിനുളള പുതുക്കിയ മാര്‍ഗരേഖ പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ വി ഗോവിന്ദന് വിശദീകരിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വികസന കേന്ദ്രം കെട്ടിടത്തില്‍ മുറി അനുവദിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. 9 അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനമെടുത്തത്. ഇക്കാര്യം യോഗത്തില്‍ വാദപ്രതിവാദത്തിനും ബഹളത്തിനും കാരണമായി. സെക്രട്ടറി കരാര്‍ ഒപ്പിടുകയും വാടക അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തശേഷം മുറി നല്‍കാതിരിക്കുന്നത് ശരിയല്ലെന്ന് അംഗങ്ങളായ തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, ജോയ്കൊന്നക്കല്, മാര്‍ഗരറ്റ് ജോസ്, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍ തുടങ്ങിയവര്‍ പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നല്കിയ അപേക്ഷയില്‍ ധനകാര്യ സമിതി ശുപാര്‍ശ ചെയ്യുകയല്ലാതെ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനമെടുത്തിരുന്നില്ലെന്ന് വൈസ് പ്രസിഡണ്ട് വിശദീകരിച്ചു. അടുത്ത ഭരണസമിതി തീരുമാനമെടുക്കട്ടെ എന്നാണ് അന്നത്തെ പ്രസിഡണ്ട് ഫയലില്‍ കുറിപ്പെഴുതിയതെന്നും അവര്‍ പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.വി.സുമേഷ്, വി.കെ.സുരേഷ് ബാബു, അംഗങ്ങളായ കെ.നാണു, പി.കെ. സരസ്വതി, പി.പി.ഷാജിര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ഇ.കുഞ്ഞബ്ദുളള, സി.സത്യപാലന്, കെ.കെ.രാജീവന്, എം.സി.മോഹനന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ വിത്തുവണ്ടി ഇന്ന് രാവിലെ 9 മണിക്ക് പി.കെ. ശ്രീമതി എംപി ഫഌഗ് ഓഫ് ചെയ്യുമെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു യോഗത്തില്‍ അറിയിച്ചു. 88,25,000 തൈകളാണ് പതിനഞ്ച് ദിവസം കൊണ്ട് ജില്ലയില്‍ വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: