ആലക്കോട്: പുതുതായി ടാറിങ്ങ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ആലക്കോട്-അരങ്ങം ബൈപ്പാസ് റോഡില്‍ അപകടം പതിവാകുന്നു. അശാസ്ത്രീയമായ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണത്രെ അപകടത്തിന് കാരണമാകുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സദക് യോജന പദ്ധതി പ്രകാരം കോടികള്‍ ചെലവിട്ടാണ് ആലക്കോട് ടൗണില്‍ നിന്നും അരങ്ങം പഞ്ചായത്ത് കവലയില്‍ വന്നു ചേരുന്ന ബൈപ്പാസ് റോഡ് നവീകരിച്ചത്. ഒരു കോടി 30 ലക്ഷത്തോളം രൂപ മുടക്കി പണിത റോഡില്‍ വന്‍ അഴിമതി നടന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. മെക്കാഡം ടാറിങ്ങ് നടത്താനായിരുന്നു എസ്റ്റിമേറ്റില്‍ നിര്ദ്ദേശമുണ്ടായിരുന്നതെങ്കിലും സാധാരണ ടാറിങ്ങ് മാത്രമാണ് ചെയ്തിട്ടുളളത്. പല സ്ഥലങ്ങളിലും റോഡിനാവശ്യമായ വീതിയില്ലാതെയാണ് പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. വെള്ളം ഒഴികുപ്പോകുന്നതിന് റോഡില്‍ത്തന്നെ വലിയ ചാലുകള്‍ തീര്‍ത്തതാണ് അപകടത്തിന് കാരണമാകുന്നത്. ഇരുചക്ര വാഹനങ്ങളാണ് ഇത്തരം ചാലുകളില്‍ വീണ് അപകടം വരുത്തിവെക്കുന്നത്. ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട ഒട്ടേറെപ്പേര്‍ ചികിത്സയിലാണ്. നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തിരമായ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: