കോട്ടയം: ആവേശക്കടലിനോട് അമിത് ഷാ പറഞ്ഞു, ‘ഉറക്കെ വിളിക്കൂ. ഈ ശബ്ദം അങ്ങ് ബംഗാളില്‍ കേള്‍ക്കണം.’ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനമുള്‍ക്കൊണ്ട് അരലക്ഷത്തോളം പ്രവര്‍ത്തകര്‍ ഭാരത മാതാവിനുള്ള ജയ്വിളികളാല്‍ ആവേശഭരിതരായപ്പോള്‍ അക്ഷര നഗരി ആവേശത്താല്‍ ഇളകി മറിഞ്ഞു. ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ എത്രത്തോളം നെഞ്ചേറ്റിയതിന്റെ തെളിവാണ് ഈ ജനസാഗരമെന്ന യാത്രാനായകന് കുമ്മനം രാജശേഖരന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു സമ്മേളനം. കേരളത്തിന്റെ പതിവ് രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സ്വീകരണം വിമോചന നായകന് കുമ്മനത്തിന് ജന്മനാട് നല്കിയ ആദരവ് കൂടിയായി.
വൈകിട്ട് നാല് മണിക്ക് സമ്മേളനം നടക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഉച്ചയോടെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ നഗരത്തിലെത്തിക്കൊണ്ടിരുന്നു. ഭരണമുന്നണിക്ക് ആധിപത്യമുണ്ടായിരുന്ന ജില്ലയില്‍ എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന ശക്തിപ്രകടനമാണ് നെഹ്റു സ്റ്റേഡിയത്തില്‍ ബിജെപി കാഴ്ചവെച്ചത്. ഉച്ചവെയിലിനെ കൂസാതെ പൊള്ളുന്ന സൂര്യന് കീഴെ വന്ദേമാതരം വിളികളുമായി മണിക്കൂറുകളോളം ദേശീയ രാഷ്ട്രീയത്തിലെ പടനായകനെ അവര്‍ കാത്തിരുന്നു. 4.45ഓടെ സമരനായകന് കുമ്മനത്തോടൊപ്പം അമിത് ഷാ എത്തിയപ്പോള്‍ കാവിക്കടല്‍ തീര്‍ത്ത സ്റ്റേഡിയത്തില്‍ ആവേശത്തിരയിളകി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഈ സ്വീകരണം മായാതെ നില്‍ക്കുമെന്ന ദേശീയ അധ്യക്ഷനെ സാക്ഷിയാക്കി കുമ്മനത്തിന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെ ജനങ്ങള്‍ വരവേറ്റു.
പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം സഞ്ചരിക്കുന്നതായിരുന്നു അമിത് ഷായുടെ വാക്കുകള്‍. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂന്നിയായിരുന്നു അദ്ദേഹം തുടങ്ങിയത്. പിന്നീട് ദേശീയതലത്തിലും കേരളത്തിലും നടക്കുന്ന കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ഒത്തുകളി രാഷ്ട്രീയം പ്രസംഗത്തില്‍ നിറഞ്ഞു. സിപിഎം ഭരണത്തില്‍ അക്രമവും കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതിയുമാണ് മുഖമുദ്ര. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അഴിമതിയെക്കുറിച്ച് പറഞ്ഞാല്‍ നാല് ദിവസം പ്രസംഗിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. സാധാരണക്കാര്‍ക്ക് അഭയമാകുന്ന കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിച്ച് തെരഞ്ഞെടുപ്പില്‍ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എസ്.ശ്രീധരന് പിള്ള എഴുതിയ നേര് മുറികള്‍, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്റെ മറുപുറം, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എഡിറ്റ് ചെയ്ത മോദിയുടെ മനസ്സിലുള്ളത് എന്നീ ജന്മഭൂമി പ്രസിദ്ധീകരണങ്ങളും ഫാ.റവ. ചാക്കോ എബ്രഹാം തയ്യാറാക്കിയ വിമോചന യാത്രാ സപ്ലിമെന്റും ചടങ്ങില്‍ പ്രകാശനം ചെയ്തു. തങ്ങള്‍ കുടുംബത്തിലെ ബാദുഷ തങ്ങള്‍ അമിത് ഷായെ ഷാളണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: