തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് അരങ്ങൊരുമ്പോള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനായി ഇരുപക്ഷവും. ബാറും സോളാറും ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കുമ്പോള്‍ ലാവ്ലിനും കതിരൂര്‍ മനോജ് വധക്കേസും ഉപയോഗിച്ച് പ്രതിരോധിക്കാനാണ് യുഡിഎഫ് നീക്കം.
ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനത്തിന് തുടക്കം കുറിക്കുക. സഭയ്ക്കകത്തും പുറത്തും പ്രതിഷേധസമരവുമായി ഭരണപക്ഷത്തെ ആക്രമിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഗവര്‍ണറുടെ നയപ്രഖ്യാപനവേളയില്തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തും. എന്നാല്‍ നയപ്രഖ്യാപനം തടസ്സപ്പെടുത്തേണ്ടന്നാണ് എല്‍ഡിഎഫ് ധാരണ.
ഗവര്‍ണറെ കണ്ട വേളയില്‍ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ നയപ്രഖ്യാപന പ്രസംഗം ഭരണഘടനാപരമായ തന്റെ ബാധ്യതയാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഭരണപക്ഷത്തെ പ്രകീര്ത്തിക്കാതെയുള്ള സമീപനം ഗവര്‍ണര്‍ കൈക്കൊള്ളുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരായ പ്രതിഷേധം അതിരു കടക്കരുതെന്നാണ് ധാരണ. എന്നാല്‍ പുറത്ത് എല്‍ഡിഎഫ് നടത്തുന്ന നിയമസഭാ മാര്‍ച്ചില്‍ പ്രതിഷേധം ആളിക്കത്തും.
തുടര്‍ദിവസങ്ങളില്‍ സഭയ്ക്കുള്ളിലും പുറത്തും തുടര്‍ച്ചയായി സര്‍ക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം. സഭാനടപടികള്‍ തടസ്സപ്പെടുത്തിയും പുറത്ത് സമരപരമ്പരകള്‍ നടത്തിയും ബാര്‍ കോഴയും സോളാര്‍ കേസും ആളിക്കത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ലാവ്ലിനും പി. ജയരാജനെതിരായ കേസും ചര്‍ച്ചാ വിഷയമാക്കാനാണ് യുഡിഎഫ് തീരുമാനം. വി.എം. സുധീരന്റെ ജനരക്ഷാ യാത്രയുടെ സമാപനത്തിനെത്തുന്ന രാഹുല്‍ഗാന്ധിയെ കൊണ്ടുകൂടി ലാവ്ലിന് ചര്‍ച്ച സജീവമാക്കണമെന്ന് യുഡിഎഫില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ആര്‍എസ്പി വിട്ട് കോവൂര്‍ കുഞ്ഞുമോനും ഇടതുപക്ഷത്തിന് പിന്തുണയുമായി നില്ക്കുന്ന കെ.ബി. ഗണേഷ്കുമാറും പി.സി. ജോര്‍ജ്ജുമെല്ലാം വരുംദിവസങ്ങളില്‍ യുഡിഎഫിന് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: