തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പതിമൂന്നാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിനു മുന്നോടിയായി ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപനം നടത്താന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ഗവര്‍ണറോട് നയപ്രഖ്യാപനം നടത്തരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിഷേധത്തിനിടയില്‍ നയപ്രഖ്യാപനം തുടരാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. നിയമസഭയ്ക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനു വേണ്ടി നയപ്രഖ്യാപനം നടത്തുന്നതില്‍ നിന്നു ഗവര്‍ണര്‍ പിന്മാറണമെന്ന് ധര്‍ണയ്ക്കു നേതൃത്വം നല്കി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് അറിയിച്ചു.
എന്നാല്‍ പ്രതിപക്ഷം നിശബ്ദരാവണമെന്നും അല്ലാത്ത പക്ഷം പുറത്തു പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിക്കുകയായിരുന്നു. പ്രതിഷേധമുണ്ടായാലും പ്രസംഗം മുഴുവന്‍ വായിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഭരണഘടനാ പരമായ ബാധ്യത നിറവേറ്റാതിതിരിക്കാന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ മറുപടി നല്‍കുകയും ചെയ്തു. വരുന്ന 12നാണു ബജറ്റ് അവതരണം. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാകും ബജറ്റ് അവതരിപ്പിക്കുക.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന സാഹചര്യത്തില്‍ സഭാസമ്മേളനം ഇനിയും പ്രക്ഷുബ്ദമാകും. സഭാ സമ്മേളനത്തില്‍ സോളാര്‍, ബാര്‍കോഴ വിവാദങ്ങള്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അതേസമയം ലാവലിന്‍ കേസും, കതിരൂര്‍ മനോജ് വധക്കേസും പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാനാണ് യുഡിഎഫ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: