കുന്നത്തൂര്‍: യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ കൂണുപോലെ മുളച്ചുപൊങ്ങുന്ന ആക്രിക്കടകള്‍ ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം രാത്രി 11ന് ഭരണിക്കാവില്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടക്ക് തീപിടിച്ചത് ഈ പ്രശ്നത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീപിടിത്തം നിമിഷങ്ങള്‍ക്കകം ആളിപ്പടരുകയായിരുന്നു. ഒരേക്കറോളം സ്ഥലത്ത് ആക്രിസാധനങ്ങള്‍ കുന്നുകൂട്ടിയിരുന്നു.
പ്ലാസ്റ്റിക്കിലേക്ക് പടര്‍ന്ന തീ വളരെ പെട്ടെന്നാണ് ആളിപടര്‍ന്നത്. പഴകിയ കംപ്രസറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങി സ്ഫോടനാത്മക വസ്തുക്കളും ഇവിടങ്ങളില്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ബുദ്ധിമുട്ട് നേരിട്ടു. ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, കുണ്ടറ എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് മൂന്ന് മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആക്രിക്കടകള്‍ക്കിടയിലെ എസി, ഫ്രിഡ്ജ് തുടങ്ങിയവയുടെ കംപ്രസറുകള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. എന്തെല്ലാം വസ്തുക്കളാണ് ആക്രിക്കടകളില്‍ ഉള്ളതെന്ന് കൃത്യമായ അറിവില്ലാത്തതിനാല്‍ തീയണക്കല്‍ വരെ മന്ദഗതിയിലാണ് നടന്നത്. ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സിനിമാപറമ്പ് 110 കെവി സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതവിതരണവും നിര്‍ത്തിവച്ചു. സമീപവാസികളെ മുഴുവന്‍ ഒഴിപ്പിക്കുകയും ചെയ്തു. ആക്രിസാധനങ്ങള്‍ തിങ്ങിനിറഞ്ഞുള്ളതിനാല് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് അകത്ത് കടക്കാനും സാധിച്ചില്ല.
ഇത്തരത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ നിരവധി ആക്രികടകളാണ് ജനവാസമേഖലകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ എത്തിച്ചേരുന്ന വസ്തുക്കളെക്കുറിച്ച് യാതൊരു അറിവും ഇല്ല. അതിനാല്‍ തന്നെ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഉണ്ടായാല്‍ അവയുടെ വ്യാപ്തി എത്രത്തോളം ഉണ്ടാകുമെന്ന് മനസിലാക്കാനും സാധിക്കില്ല. ഇതുകൂടാതെ ഇത്തരം കടകള്‍ കേന്ദ്രീകരിച്ച് മോഷണവാഹനങ്ങളുടെ പൊളിച്ചുവില്പ്പനയും നടക്കുന്നതായാണ് സൂചന. ആയതിനാല്‍ ആക്രികടകളുടെ മേല്‍നിയന്ത്രണം അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: