പത്തനാപുരം: വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പത്തനാപുരത്തെ കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനുള്ളില്‍ ശുചിത്വമിഷന്റെ ഫണ്ടുപയോഗിച്ച് പഞ്ചായത്ത് നിര്‍മ്മാണം ആരംഭിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് പാതി വഴിയില്‍ ഉപേക്ഷിച്ചത്. നഗരത്തില്‍ നിലവില്‍ മൂന്നു കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും അധികൃത അനാസ്ഥയില്‍ ഇവയൊന്നും പൊതുജനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ശുചിത്വമിഷന്ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് നിര്‍മ്മാണം ആരംഭിച്ചത്. 880000 രൂപയായിരുന്നു പദ്ധതി വിഹിതം. മൂന്ന് ലക്ഷം രൂപയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവിടെ ശൗചാലയം നിര്‍മ്മിച്ചാല്‍ പ്രദേശത്ത് ദുര്‍ഗന്ധം അനുഭവപ്പെടുമെന്നതാണ് വ്യാപാരികളുടെ വാദം. ഇതേ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വയ്ക്കുകയായിരുന്നു. എന്നാല്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിക്കുന്ന ഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച പഞ്ചായത്ത് അധികൃതര്‍ അനുയോജ്യമായ പുതിയ സ്ഥലം കണ്ടെത്തി ശൗചാലയം നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മൂന്ന് ലക്ഷത്തോളം രൂപ പാഴായ അവസ്ഥയാണ്. യാത്രക്കാരുടെ നിരവധി വര്‍ഷത്തെ ആവശ്യത്തെ തുടര്‍ന്നാണ് ശുചിത്വമിഷനില്‍ നിന്ന് ഫണ്ട് അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: