ആലപ്പുഴ: നിയമസഭയില്‍ ഗവര്‍ണ്ണറെക്കൊണ്ട് വായിപ്പിച്ചത് യുഡിഎഫിന്റെ പ്രകടന പത്രികയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഒരു വായനശാലാ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ നിലവാരത്തിനപ്പുറം ഉയരാത്ത നയപ്രഖ്യാപനത്തില്‍ അവാസ്ഥവമായ ഒട്ടനവധി കാര്യങ്ങളാണ് നിരത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്ന അവകാശവാദം അതിശയോക്തിപരമാണ്. സുവര്‍ണ്ണ കാലഘട്ടത്തിലാണോ അഴിമതിയും തീവെട്ടിക്കൊള്ളയും പട്ടാപ്പകല്‍ നാട്ടുകാരെ അടിച്ചും വെട്ടിയും കൊല്ലുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും അന്വേഷണകമ്മീഷനു മുന്നില്‍ കൈയും കെട്ടി നിന്ന് വിചാരണ നേരിടേണ്ടി വന്നിട്ടില്ല. അഴിമതിയെ തുടര്‍ന്ന് രണ്ടു മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടി വന്നു. മുഖ്യമന്ത്രിയും ആരോപണ വിധേയനാണ്. അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ട സര്‍ക്കാരാണിത്. കാലാവധി തീരാന്‍ രണ്ടുമാസം മാത്രം അവശേഷിച്ചിരിക്കെ തുടങ്ങാന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് വാചാലമായത് പാഴ്വേലയാണ് കുമ്മനം പ്രതികരിച്ചു. അഞ്ചു വര്‍ഷവും അപഥ സഞ്ചാരം നടത്തിയ സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ കെല്പില്ലാതെ പോയ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും അര്‍ത്ഥമില്ല. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ അവര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളോട് ജനങ്ങള്‍ പ്രകടിപ്പിച്ച പ്രതിഷേധത്തിനു മുന്നില്‍ അവര്‍ നിരായുധരായി എന്നതിന് തെളിവാണ് അവരുടെ പ്രകടനം നനഞ്ഞ പടക്കം പോലെയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: