തൊടുപുഴ: കോലാനി ചേരിയില്‍ തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ പ്രദേശ വാസിളായ മൂന്ന് പേര്‍ക്ക് മാരകമായി പരിക്കേറ്റു. ചേരി നിവാസികളായ അച്ചാമ്മ, കുഞ്ഞ്,സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപത്ത് വളര്‍ത്തിയിരുന്ന നിരവധി നായക്കളെയും, വളര്‍ത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11മണിയോടെയാണ് സംഭവം നടന്നത്. ചേരിയുടെ പുറത്തു നിന്നും എത്തിയ നായ മുന്നില്‍ കണ്ടെവരെയെല്ലാം കടിക്കുകയായിരുന്നു. നിരവധിപ്പേര്‍ വീട്ടിനുള്ളില്‍ കയറി കതകടച്ചാണ് നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. പരിക്കേറ്റവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്നില്ലാത്തതുമൂലം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വളര്‍ത്തനായ കടിക്കുന്നതിനും,പേപ്പട്ടി കടിക്കുന്നതിനും 2 തരത്തിലുള്ള വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് പരിക്കേറ്റവരെ അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പ്രദേശ വാസികളെ ഒന്നടങ്കം ഭീതിയിലാഴത്തിയ പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പ്രദേശത്ത് തെരുവുനായയുടെ ശല്യം രൂക്ഷമാണ്. അധികൃതര്‍ തെരുവുനായയുടെ ശല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: