ന്യൂദല്‍ഹി: ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്നമാണെന്നും അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നതു ഭരണഘടന ഉറപ്പു നല്കുന്ന തുല്യത അവകാശത്തിന് എതിരാണെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാനുള്ള അവകാശം ഭരണഘടനയുടെ 25, 26 അനുഛേദങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. അതിനാല്‍ തുല്യത ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-ാം അനുഛേദ പ്രകാരം വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇക്കാര്യം 1990ല്‍ ഹൈക്കോടതി അംഗീകരിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, അതിനു ശേഷം ഇതിനു വിരുദ്ധമായി മുന്‍ സര്‍ക്കാര്‍ 2007ല്‍ നിലപാട് അറിയിച്ചതിനെക്കുറിച്ച് അറിഞ്ഞതു കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ മാത്രമാണെന്നും അതിനാലാണു പഴയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയതു സമര്‍പ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: