കണ്ണൂര്‍: കണ്ണൂരില്‍ വിവിധ പ്രദേശങ്ങളില്‍ സിപിഎം വ്യാപക അക്രമം നടത്തി. കീച്ചേരിയില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി യുടെ ബൈക്ക് സിപിഎം അക്രമികള്‍ അടിച്ച് തകര്‍ത്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ബിജുവിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് അക്രമികള്‍ ഇരുമ്പ് വടികൊണ്ട് തല്ലിത്തകര്‍ത്തത്. രാത്രി ഒന്നര മണിയോടെയാണ് സംഭവം. ബൈക്കിന്റെ ബള്‍ബുകള്‍, ബ്രേക്ക് വയര്‍, മഡ്ഗാര്‍ഡ് ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. വീട്ട് മുറ്റത്തെ വെളിച്ചത്തിലാണ് അക്രമം നടന്നത്. വീട്ടിനകത്തുണ്ടായിരുന്ന ബിജു ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. വളപട്ടണം സ്റ്റേഷനില്‍ പരാതി നല്കി.
ചിറക്കലിലെ ആര്‍എസ്എസ് പ്രവര്ത്തകന് പാലക്കല്‍ വീട്ടില്‍ വത്സന്റെ കെഎല്‍ 13 എക്സ് 7864 ഓട്ടോറിക്ഷ അക്രമികള്‍ പൂര്‍ണ്ണമായും തീയിട്ട് നശിപ്പിച്ചു. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് അക്രമികള്‍ പെട്രോളൊഴിച്ച് തീവെച്ചത്. ഓട്ടോ റിക്ഷ പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. രാത്രി ഒരു മണിയോടെയാണ് സംഭവം. തീപടരുന്ന ശബ്ദം കേട്ട് വത്സന് പുറത്തിറങ്ങി വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. അതി ഭീകരമായി തീ ആളിപ്പടര്‍ന്നതിനാല്‍ നോക്കി നില്‍ക്കാനേ സാധിച്ചുള്ളു എന്ന് വത്സന് പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത്, ആര്‍എസ്എസ് നേതാക്കളായ കെ.ബി.പ്രജില്‍, വി.വി.പ്രദീപന് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അരുണ്‍ ബാബു, റമില്‍, ആകാശ് കണ്ണന്, ഷിബിന്‍ തുടങ്ങിയവരാണ് തന്റെ ബൈക്ക് അക്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജു തുത്തി വളപട്ടണം പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം കണ്ണപുരം പോലീസ് സ്റ്റേഷനില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ സിപിഎം പ്രതിനിധികള്‍ അക്രമം തുടരുമെന്ന രീതിയില്‍ സംസാരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: