കണ്ണൂര്‍: യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.ബിജുവിന്റെ പാപ്പിനിശ്ശേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പി.വത്സന്റെ കടലായില്‍ താമസ സ്ഥലത്ത് വെച്ച് ഓട്ടോറിക്ഷയും കത്തിച്ച സിപിഎം നടപടി നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ട് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ക്കപ്പെട്ട പി.ജയരാജന് പ്രശ്നവും കാരായിമാര്‍ക്കെതിരെ ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും നടക്കുന്ന ജനാധിപത്യ പ്രതിഷേധവും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ജില്ലയില്‍ വ്യാപകമായ അക്രമം അഴിച്ചുവിടാന്‍ സിപിഎം ശ്രമിക്കുകയാണ്. നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വാദികളും പ്രതിഷേധിക്കണമെന്ന് സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു. സംഭവസ്ഥലങ്ങള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: