തലശ്ശേരി: ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ മുക്ക് പണ്ടം പണയം വെക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഗമം ജംഗ്ഷനടുത്തുള്ള സഹകരണ ബാങ്കിലാണ് കായത്ത് റോഡ് സ്വദേശി ഡോക്യുമെന്റ് ഫിലീമുമായി ബന്ധപ്പെട്ട ഡിവൈഎഫ്ഐ നേതാവ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തത്. രണ്ട് ദിവസം മുന്നെ 2 മുക്ക് വളകള്‍ പണയം വെച്ച് 30000 രൂപ ഈ ബാങ്കില്‍ നിന്നും ഇയാള്‍ വായ്പയെടുത്തിരുന്നു. വീണ്ടും 2 ദിവസംകഴിഞ്ഞ് അഞ്ച് വളകളുമായി ബാങ്കിലെത്തി ഒന്നരലക്ഷം രൂപ വായ്പ വാങ്ങുകയായിരുന്നു. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പണയം വെച്ച വളകള്‍ പരിശോധിച്ചപ്പോഴാണ് ഇവ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് ഇതിനു മുമ്പ് വെച്ച പണയ വസ്തുവും പരിശോധന നടത്തുകയും ഇതും മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ പോലീസില്‍ അറിയിച്ചപ്പോള്‍ മേഖലയിലെ അറിയപ്പെടുന്ന ഡിവൈഎഫ്ഐ നേതാക്കളെത്തി പോലീസും ബേങ്ക് അധികൃതരുമായി സംസാരിച്ച് വായ്പയെടുത്ത പണം തിരിച്ചടച്ച് കേസ് ഒഴിവാക്കുകയായിരുന്നു. വായ്പ തിരിച്ചടച്ചതോടെ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ കേസ് പിന്‍വലിക്കുകയും ചെയ്തു.
ഇരിക്കൂര്‍ സ്വദേശിയായ ഒരു സിപിഎം പ്രവര്‍ത്തകനും ഇയാളോടൊപ്പം ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം ഈ നേതാവ് കാരണക്കാരനായിട്ടുണ്ട്. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാത്തതിനാല്‍ ഇയാള്‍ മറ്റു ബാങ്കുകളില്‍ ഇത്തരം പണയത്തട്ടിപ്പുകള് നടത്തയിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: